തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവർണർ ഗവർണറായി പ്രവർത്തിക്കണമെന്നും ആർഎസ്‌എസ് സ്വയം സേവകനായി പ്രവർത്തിക്കരുതെന്നുമാണ് എംവി ഗോവിന്ദന്റെ പ്രതികരണം.
കോൺഗ്രസ് ബിജെപി എന്നിവരുടെ പ്രതിനിധിയായി ഗവർണർ പ്രവർത്തിക്കരുതെന്നും സംസ്‌ഥാനത്ത് ഭരണഘടനാ കാര്യങ്ങൾ നിർവഹിക്കണമെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ ബില്ല് കൊണ്ടുവന്നത്. ഒപ്പിടാത്തത് കൊണ്ട് ഒരു ഭരണഘടന പ്രതിസന്ധിയും ഉണ്ടാകില്ല. എന്തോ മാനസിക പ്രശ്‌നം ഉള്ളതു പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്, -എംവി ഗോവിന്ദന്‍ വിശദീകരിച്ചു.
ചരിത്ര കോണ്‍ഗ്രസിൽ നടന്ന പ്രതിഷേധം അതിരുകടക്കരുതെന്ന് ആഗ്രഹിച്ചാണ് കെകെ രാഗേഷ് എംപി ഇടപെട്ടത്. മാർകിസ്‌റ്റ് പ്രത്യയ ശാസ്‌ത്രത്തെ കുറിച്ച് ഗവര്‍ണര്‍ക്ക് ഒന്നും അറിയില്ല. ആർഎസ്‌എസുകാരനായി പ്രവർത്തിക്കുമ്പോൾ ഇങ്ങനെയൊക്കെ പറയും. ഒരു സ്വർണ കച്ചവടക്കാരന്റെ വീട്ടിൽ പോയി ഗവർണർ ആർഎസ്‌എസ്‌നേതാവിനെ കണ്ടതാണ് സിപിഎം ചോദ്യം ചെയ്‌തത്. ഇത് പ്രോട്ടോകോൾ ലംഘനമാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിൽ സർക്കാർ നടപടി എടുക്കുന്നില്ലെങ്കിൽ മുഖ്യമന്ത്രിക്ക് എതിരായ വിമർശനം ഗവർണർ ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ. വിവാദ ബില്ലുകളിൽ ഒപ്പിടാതെ സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഗവർണർ ശ്രമിക്കുകയും ചെയ്യും. എന്നാൽ, ഗവർണറെ രാഷ്‌ട്രീയമായി നേരിടാനാണ് സിപിഎം തീരുമാനം.
ഗവർണറുടെ ആർഎസ്‌എസ് ബന്ധം സ്‌ഥിരമായും ശക്‌തമായും ഉന്നയിച്ചുകൊണ്ട് ഗവർണറെ സമ്മർദ്ദത്തിലാക്കുക എന്നതാണ് പാർട്ടി നിലപാട്. ബില്ലുകളിൽ ഒപ്പിട്ടില്ലെങ്കിൽ രാഷ്‌ട്രപതിയെ സമീപ്പിക്കുന്നതുൾപ്പടെ നിയമവഴികൾ സ്വീകരിക്കാനുമാണ് പാർട്ടി തീരുമാനം.
Most Read: ‘മദ്രസകളും അലിഗഢ് സര്‍വകലാശാലയും തകർക്കണം’; വിവാദ പ്രഭാഷകനെതിരെ കേസ്