കൊച്ചി: വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. മകനെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിക്കുന്നെന്ന് പിസി ജോർജ് ഹൈക്കോടതിയിൽ പറഞ്ഞു. ബന്ധുക്കളുടെ വീട്ടിൽ റെയ്‌ഡ് നടത്തുന്നു എന്നും അദ്ദേഹം ആരോപിച്ചു.
പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം എടുത്താണ് പോലീസ് കേസെടുത്തതെന്ന് പിസി ജോർജ് പറഞ്ഞു. പ്രസംഗം മുഴുവനായി ആണ് കേൾക്കേണ്ടത്. ക്ഷേത്രത്തിൽ പോയി ഹിന്ദുക്കളെ പറ്റി മോശം പറഞ്ഞാൽ മാത്രമേ കേസ് നിലനിൽക്കൂ എന്നും പിസിയുടെ അഭിഭാഷകന്‍ പറഞ്ഞു.
സർകാരിന് വേണ്ടി ഡിജിപി ഹാജരായി. മറുപടിക്ക് സമയം വേണമെന്ന് സംസ്‌ഥാന സർക്കാര്‍ ആവശ്യപ്പെട്ടു. അതുവരെ ഇടക്കാല ഉത്തരവ് നൽകരുതെന്നും ഡിജിപി ആവശ്യപ്പെട്ടു. ഇനി ഒന്നും പറയില്ല എന്ന് ഉറപ്പുണ്ടോ എന്ന് കോടതി പിസി ജോർജിനോട് ചോദിച്ചു. 33 വർഷം എംഎൽഎയായിരുന്നു. നിയമത്തിൽ നിന്ന് ഒളിക്കില്ല. 72 വയസുണ്ട്. പല അസുഖങ്ങൾ ഉണ്ടെന്നും പിസി ജോർജ് മറുപടിയായി പറഞ്ഞു.
തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസ് വ്യാഴാഴ്‌ച വീണ്ടും പരിഗണിക്കും. അതുവരെ അറസ്‌റ്റ് പാടില്ലെന്ന് കോടതി ഉത്തരവിട്ടു. വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പിസി ജോർജിന് കോടതി നിർദ്ദേശം നൽകി.
കൊച്ചി വെണ്ണല ക്ഷേത്രത്തിലെ പ്രസംഗമാണ് വിവാദമായത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്‌താഹ യജ്‌ഞ സമാപന പരിപാടിയിൽ മുസ്‌ലിം മതവിഭാഗത്തിനെതിരെ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് പിസി ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസാണ് സംഭവത്തിൽ കേസെടുത്തത്.
Most Read: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം; പോലീസ് കേസെടുത്തു