ന്യൂ ഡെൽഹി: രാജ്യത്തെ കോവിഡ് പരിശോധന മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഐസിഎംആർ പുതിയ ഉത്തരവിറക്കി. രാജ്യത്തിനകത്തും പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കോവിഡ് പരിശോധന നടത്താൻ താൽപര്യം പ്രകടിപ്പിക്കുന്ന മുഴുവൻ വ്യക്തികൾക്കും അതിനുള്ള സംവിധാനം ഒരുക്കണമെന്നും നിർദേശമുണ്ട്. വ്യക്തികളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകി പരിശോധന വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പരിശോധന നടത്തുന്ന സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. സ്വകാര്യ ലാബുകൾ സർക്കാരിന്റെ ആരോഗ്യവകുപ്പുമായി സഹകരിച്ചുകൊണ്ട് തുടർനടപടികൾ കൈക്കൊള്ളണം. കോവിഡ് വ്യാപനം തടയുന്നതിനായി നിയോഗിച്ച പ്രത്യേക സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ചാണ് ഐസിഎംആറിന്റെ പുതിയ തീരുമാനം.ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം കണക്കിലെടുത്ത് നിർദേശങ്ങളിൽ മാറ്റം വരുത്താവുന്നതാണ്.
4 വിഭാഗങ്ങളിലാണ് നിലവിൽ കൂടുതലായി കോവിഡ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. കണ്ടെയ്ൻമെന്റ് സോണുകൾ, പുറത്തുള്ള മുൻഗണന വിഭാഗങ്ങൾ, ആശുപത്രികൾ, വ്യക്തികളുടെ ആവശ്യപ്രകാരമുള്ള പരിശോധനകൾ എന്നിവയാണ് ഇത്.
ഇതിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ആരോഗ്യപ്രവർത്തകർക്കും മറ്റു കോവിഡ് മുൻനിര പോരാളികൾക്കും നിർബന്ധമായും പരിശോധന നടത്തണം.
പ്രാഥമിക സമ്പർക്കപട്ടികയിലെ ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട മുഴുവൻ പേരെയും പരിശോധനക്ക് വിധേയമാക്കണം.
കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് കർശനമായ ജാഗ്രത പുലർത്തണം. 14 ദിവസത്തിനുള്ളിൽ വിദേശത്തു നിന്നെത്തിയ എല്ലാവർക്കും പരിശോധന നടത്തണം.
ആശുപത്രികളിലും പരിശോധന കർശനമാക്കാനാണ് നിർദേശം. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവരെയും ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ടവരെയും പരിശോധനക്ക് വിധേയമാക്കണം.
രാജ്യത്ത് ദിനംപ്രതി 10 ലക്ഷത്തിൽ അധികം കോവിഡ് പരിശോധനകൾ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. ആകെ 1600 ലാബുകളാണ് പരിശോധന നടത്തുന്നത്.