ബെംഗളൂരു: കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിൽ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കുക. ബിനീഷിന്റെ ഇടക്കാല ജാമ്യാപേക്ഷയെയും ഇഡി കോടതിയിൽ എതിർക്കും.
ഇക്കഴിഞ്ഞ ജൂൺ രണ്ടിന് ഹരജി പരിഗണിച്ചപ്പോഴും ബിനീഷിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നില്ല. എന്നാൽ, ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചിരുന്നു.
ബിനീഷിന്റെ അക്കൗണ്ടിലേക്ക് ലഹരിയിടപാട് കേസിലെ പ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ് പണം നിക്ഷേപിച്ചിട്ടില്ലെന്നും എല്ലാ പണവും വന്നത് വ്യാപാരവുമായി ബന്ധപ്പെട്ടും, സുഹൃത്തുക്കൾ വഴിയുമാണ് എന്നുമായിരുന്നു അഭിഭാഷകൻ പറഞ്ഞത്. അതുകൊണ്ട് തന്നെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഇക്കഴിഞ്ഞ ഒക്‌ടോബർ 29നാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്‌റ്റ് ചെയ്‌തത്. കേസിൽ ബിനീഷ് അറസ്‌റ്റിലായിട്ട് 231 ദിവസം പിന്നിട്ടു.
Most Read: കൊടകര കേസ്; ധർമരാജന്റെ ഹരജിക്കെതിരെ റിപ്പോർട് സമർപ്പിക്കും