തിരുവനന്തപുരം: സംസ്‌ഥാനത്തെ ന്യൂനപക്ഷ പദ്ധതികളിൽ നിലവിലുണ്ടായിരുന്ന 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നിയമവകുപ്പ് പരിശോധിക്കും. 80:20 അനുപാത വിധിയില്‍ മുഖ്യമന്ത്രിക്ക് റിപ്പോർട് നൽകും.
ഇന്നലെയാണ് സംസ്‌ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയത്. സംസ്‌ഥാന സർക്കാരിന് കീഴിലുളള ന്യൂനപക്ഷ പദ്ധതികളുടെ അവകാശം 80 ശതമാനം മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നോക്ക ക്രൈസ്‌തവ വിഭാഗങ്ങൾക്കും നൽകുന്ന ഉത്തരവാണ് ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.
2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജനസംഖ്യാ കണക്കിന്റെ അടിസ്‌ഥാനത്തിൽ അനുപാതം പുനർനിശ്‌ചയിക്കാൻ കോടതി സംസ്‌ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
സർക്കാർ ഇറക്കിയ ഉത്തരവിനെതിരെ പാലക്കാട് സ്വദേശി ജസ്‌റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ന്യൂനപക്ഷ വിഭാഗങ്ങളെ മുസ്‌ലിം, ക്രിസ്‌ത്യൻ തുടങ്ങിയ രീതിയിൽ വേർതിരിക്കുന്നത് മതനിരപേക്ഷതക്ക് എതിരാണ്, സർക്കാർ ആനുകൂല്യങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ജനസംഖ്യാ അനുപാതത്തിൽ ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിക്കാരൻ ഉയർത്തിയത്.
2015ലെ ഉത്തരവനുസരിച്ച് മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോൾ ക്രൈസ്‌തവ ന്യൂനപക്ഷ വിഭാഗങ്ങളിൽ ലത്തീൻ വിഭാഗത്തിൽപ്പെട്ടവർക്കും പരിവർത്തനം നടത്തിയവർക്കും മാത്രമാണ് ന്യൂനപക്ഷ അവകാശം ഉറപ്പാക്കിയിരുന്നത്. ഈ നടപടി കൂടി ചോദ്യം ചെയ്‌തായിരുന്നു ഹൈക്കോടതിയിലെ ഹരജി.
National News: കേന്ദ്രം-മമത പോര് രൂക്ഷം; ബംഗാൾ ചീഫ് സെക്രട്ടറിയെ തിരികെ വിളിച്ചു