തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണോയെന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് സുരേഷ് ഗോപി. എവിടെ മൽസരിക്കണമെന്ന് തീരുമാനിക്കേണ്ടതും അവരാണ്. സ്‌ഥാനാർഥി പട്ടിക വന്നിട്ടില്ലെന്നും തൃശൂരിലാണോ കണ്ണൂരിലാണോ തിരുവനന്തപുരത്താണോ മൽസരിക്കേണ്ടതെന്ന് നേതാക്കളാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്‌ഥാനാർഥി പട്ടിക വന്നിട്ടില്ല. ഓട്ടോറിക്ഷയുടെയും മറ്റും പിറകിൽ പോസ്‌റ്റർ കണ്ടത് പബ്ളിക് പൾസാണ്. അതിൽ എനിക്ക് സന്തോഷമോ ദുഖമോ ഇല്ല. അച്ചടക്കം ലംഘിച്ചുവെന്നും പക്ഷമില്ല. അത് അവരുടെ അവകാശമാണ്, അവരത് ചെയ്യുന്നു. അത് ആരെയെങ്കിലും തടയാൻ ശ്രമിച്ചാൽ കൂടുതൽ ആളുകൾ അത് ചെയ്യും. തിരഞ്ഞെടുപ്പിൽ എവിടെ മൽസരിക്കണം എന്നത് നേതാക്കൾ തീരുമാനിക്കും. മമ്മൂട്ടി തന്ന ഉപദേശവും നേതാക്കളുടെ അടുത്ത് എത്തിയിട്ടുണ്ട്’- സുരേഷ് ഗോപി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് ഒഴിവാക്കണമെന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് കഴിഞ്ഞ ദിവസം പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞത്. മമ്മൂക്ക കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞു തിരഞ്ഞെടുപ്പിൽ നിൽക്കല്ലേ എന്ന്. ജയിച്ചാൽ പിന്നെ നിനക്ക് ജീവിക്കാൻ ഒക്കത്തില്ലടാ എന്ന്. നീ രാജ്യസഭയിൽ ആയിരുന്നപ്പോൾ ഈ ബുദ്ധിമുട്ടില്ല. കാരണം നിനക്കു ബാധ്യതയില്ല. ചെയ്യാമെങ്കിൽ ചെയ്‌താൽ മതി എന്നാണ് മമ്മൂക്ക പറഞ്ഞതെന്ന് സുരേഷ് ഗോപി പറഞ്ഞത്.
അതിന് താൻ നൽകിയ മറുപടിയും സുരേഷ് ഗോപി അഭിമുഖത്തിൽ പറഞ്ഞു. ‘മമ്മൂക്ക അതൊരുതരം നിർവൃതിയാണ്. ഞാനത് ആസ്വദിക്കുന്നു. എന്നാൽ, പിന്നെ എന്തെങ്കിലും ആവട്ടെ എന്ന് പറഞ്ഞു പുള്ളി പിണങ്ങുകയും ചെയ്‌തു. പുള്ളി അതിന്റെ നല്ല വശമാണ് പറഞ്ഞത്’- സുരേഷ് ഗോപി പറഞ്ഞു.
Most Read| ഗാസയിൽ കരയാക്രമണം; മരണം 7,000 കടന്നു- ബന്ദികളെ കൈമാറാൻ തയ്യാറെന്ന് ഇറാൻ