ടെൽ അവീവ്: ഗാസയിൽ ഇസ്രയേലിന്റെ കരയാക്രമണം. കടുത്ത വ്യോമാക്രമണം തുടരുന്നതിനിടെയാണ് ഇസ്രയേൽ കരയാക്രമണവും പുറപ്പെടുവിച്ചത്. ടാങ്കുകളുമായി ഹമാസ് കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയ ശേഷം ഇന്നലെ പുലർച്ചയോടെ പിൻവാങ്ങിയെന്ന് ഇസ്രയേൽ സേന അറിയിച്ചു. രണ്ടാഴ്‌ച മുൻപും ഗാസയിൽ ഇസ്രയേലിന്റെ പരിമിതമായ കരയാക്രമണം നടന്നിരുന്നു.
തുടർച്ചയായ 20ആം ദിവസവും അയവില്ലാതെ ഇസ്രയേലിന്റെ വ്യോമാക്രമണം തുടരുകയാണ്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 30 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ഗാസയിൽ ഇതുവരെ 2913 കുട്ടികളടക്കം 7,028 പേർ കൊല്ലപ്പെട്ടു. ആറാഴ്‌ച നീണ്ട 2014ലെ ഗാസ-ഇസ്രയേൽ യുദ്ധത്തിൽ കൊല്ലപ്പെട്ടതിന്റെ മൂന്നിരട്ടിയാണിത്. 6,000 കുട്ടികളടക്കം 18,482 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇസ്രയേൽ ആക്രമണത്തിൽ 50 ബന്ദികൾ കൊല്ലപ്പെട്ടതായും ഹമാസ് അറിയിച്ചു. ലബനോൻ അതിർത്തിയിലും ആക്രമണം തുടരുകയാണ്.
അതിനിടെ, ഇസ്രയേൽ ടാങ്കുകൾ ഇന്നും ഗാസ അതിർത്തിയിൽ പ്രവേശിച്ചു. കടുത്ത ബോംബാക്രമണത്തിനാണ് ഇസ്രയേൽ ഒരുങ്ങുന്നതെന്നാണ് സൂചന. വെസ്‌റ്റ് ബാങ്കിൽ ഇസ്രയേൽ സേന വ്യാപകമായ റെയ്‌ഡ് തുടരുകയാണ്. ഇന്നലെ മാത്രം 60 പലസ്‌തീൻകാർ അറസ്‌റ്റിലായി. വൈദ്യുതിയും ഭക്ഷണവുമില്ലാതെ വലയുന്ന ഗാസ, ഒരുതുള്ളി ഇന്ധനമില്ലാത്ത സ്‌ഥിതിയിലേക്ക് നീങ്ങുകയാണെന്ന് യുഎൻ മുന്നറിയിപ്പ് നൽകി.
വിവിധ ആശുപത്രികളിലെ അടിയന്തിര ശസ്‌ത്രക്രിയകൾ പ്രതിസന്ധിയിലാണ്. ജീവകാരുണ്യ സഹായങ്ങളുമായി 12 ട്രക്കുകൾ കൂടി ഗാസയിൽ എത്തിയിട്ടുണ്ട്. അതിനിടെ, സൈനികരല്ലാത്ത ബന്ദികളെ കൈമാറാൻ ഹമാസ് തയ്യാറാണെന്ന് ഇറാൻ അറിയിച്ചു. എന്നാൽ, ഇസ്രയേൽ തടവിലുള്ള 6000 പലസ്‌തീൻകാരേയും മോചിപ്പിക്കണം. ഹമാസിന്റെ ബന്ദികളായി വിദേശികൾ അടക്കം 222 പേരുണ്ടെന്ന് ഇസ്രയേൽ അവകാശപ്പെടുന്നു. ഇതിൽ നാലുപേർ മോചിതരായി.
യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച വെടിനിർത്തൽ പ്രമേയം യുഎസ് എതിർത്തതോടെ വീണ്ടും പരാജയപ്പെട്ടു. സിറിയയിൽ വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അതിനിടെ, പശ്‌ചിമേഷ്യയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തിൽ ഇറാന് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. മേഖലയിൽ 900 സൈനികരെ കൂടി വിന്യസിക്കുമെന്നും അമേരിക്ക അറിയിച്ചു.
ആരാണ് ആക്രമണത്തിന് പിന്നിലെന്ന് സിറിയ വ്യക്‌തമാക്കിയിട്ടില്ല. ഹമാസ് പ്രതിനിധികൾ മോസ്കോയിൽ എത്തിയതായി റഷ്യ സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് സമാധാനത്തിനായുള്ള നിർണായക ചർച്ചകൾ നടക്കുമെന്നും റഷ്യ അറിയിച്ചു. എന്നാൽ, റഷ്യയുടെ നീക്കത്തെ ശക്‌തമായി എതിർത്ത് ഇസ്രയേൽ രംഗത്തെത്തി. ഐഎസിനേക്കാളും മോശമായ ഭീകര സംഘടനയാണ് ഹാമസേനനായിരുന്നു ഇസ്രയേലിന്റെ പ്രതികരണം.
Most Read| ചാരവൃത്തി ആരോപണം; ഖത്തറിൽ ഒരു മലയാളി ഉൾപ്പടെ എട്ടുപേർക്ക് വധശിക്ഷ