തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിക്ക് എതിരെ ഉയർന്ന ആരോപണങ്ങളും രാഷ്‌ട്രീയ വിവാദവും പോലും നേട്ടമാക്കി മാറ്റാൻ കഴിയാതെ യുഡിഎഫ്. വിവാദമായ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം നടക്കുന്ന വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ യുഡിഎഫിനെ പരാജയപ്പെടുത്തി എൽഡിഎഫ് അധികാരം പിടിച്ചു. 41 അംഗങ്ങളുള്ള വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിൽ 22 സീറ്റുകളാണ് എൽഡിഎഫ് സ്വന്തമാക്കിയത്. 21 സീറ്റുകളിൽ സിപിഎമ്മും ഒരു സീറ്റിൽ സിപിഐയും വിജയിച്ചു. യുഡിഎഫ് 16 സീറ്റും ബിജെപി ഒരു സീറ്റും നേടി. മൂന്ന് സീറ്റുകളിൽ സ്വതന്ത്രരാണ് വിജയം നേടിയത്.
സംസ്‌ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദം പ്രദേശത്തു തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു. എന്നാൽ ഇത് പോലും യുഡിഎഫിന് ഗുണം ചെയ്‌തില്ല.
വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കരയാണ് ലൈഫ് മിഷൻ പദ്ധതിയിൽ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയത്. പ്രതിപക്ഷം ഇത് ഏറ്റെടുത്തു. തിരഞ്ഞെടുപ്പിൽ മുഖ്യ പ്രചാരണായുധമാക്കി. മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും വിവാദത്തിലേക്ക് വലിച്ചിഴച്ചു. എന്നാൽ പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള സർക്കാർ പദ്ധതിക്ക് പ്രതിപക്ഷം തടയിടുന്നു എന്ന രീതിയിൽ എൽഡിഎഫ് തിരിച്ചടിച്ചു. ഒടുവിൽ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വടക്കാഞ്ചേരി എൽഡിഎഫിനൊപ്പം നിന്നു.
Also Read: ‘ഇത് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനത്തിന് ലഭിച്ച അംഗീകാരം’; സീതാറാം യെച്ചൂരി