മുംബൈ: മൂന്നുദിവസത്തെ നഷ്‌ടത്തിനുശേഷം വ്യാപാര ആഴ്‌ചയുടെ അവസാനദിനം സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 209 പോയിന്റ് ഉയർന്ന് 61,133ലും നിഫ്റ്റി 50 പോയിന്റ് നേട്ടത്തിൽ 18,228ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള സാഹചര്യങ്ങളും, ക്രൂഡ് ഓയിൽ വിലയിലെ വർധനവും മൂലം വിപണിയിൽ ചാഞ്ചാട്ടം പ്രകടമാണ്.
റെക്കോഡ് നേട്ടത്തിൽ നിന്ന് വൻതോതിൽ ലാഭമെടുപ്പ് നടന്നതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ സൂചികകൾ സമ്മർദ്ദം നേരിട്ടത്. എച്ച്ഡിഎഫ്‍സി (1.55 ശതമാനം), ടൈറ്റാൻ (1.37 ശതമാനം), പവർഗ്രിഡ് (0.90 ശതമാനം), ആക്‌സിസ്ബാങ്ക് (0.83 ശതമാനം), റിലയൻസ്(0.82 ശതമാനം) എന്നീ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. കൊടക് ബാങ്ക്, ടാറ്റാ സ്‌റ്റീൽ, എൻടിപിസി, ഏഷ്യൻ പെയിന്റ് തുടങ്ങിയവ നഷ്‌ടത്തിലുമാണ്.
സെക്‌ടറൽ സൂചികകളിൽ പൊതുമേഖല ബാങ്ക് (1.59 ശതമാനം), റിയൽറ്റി (2.12 ശതമാനം) എന്നിവ നേട്ടത്തിലാണ്. ഐടി, ലോഹ സൂചികകളിൽ യഥാക്രമം 0.13, 0.4 ശതമാനം താഴ്ന്നു. നിഫ്റ്റി ബാങ്ക് 40,326 നിലവാരത്തിലെത്തി റെക്കോഡിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾക്യാപ് സൂചികകളും നേരിയ നേട്ടത്തിലാണ്.
Read Also: സാഹോദര്യ സ്‌നേഹത്തിന്റെ കഥയുമായി ‘പ്യാലി’; ട്രെയ്‌ലര്‍ പുറത്ത്