ഹൈദരബാദ്: തെലങ്കാനയില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില്‍ ക്ഷേത്രവും പള്ളിയും കൂടി ഉള്‍പ്പെടുത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി. മതങ്ങളെയെല്ലാം സര്‍ക്കാര്‍ തുല്യമായി ബഹുമാനിക്കുന്നതിനാലാണ് സെക്രട്ടറിയേറ്റില്‍ എല്ലാ മതവിശ്വാസികളുടെയും ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു പറഞ്ഞു. എ.ഐ.ഐ.എം.എം നേതാവ് അസദുദ്ദിന്‍ ഒവൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് റാവു തന്റെ തീരുമാനം അറിയിച്ചത്.
സെക്രട്ടറിയേറ്റ് മന്ദിരം പണി കഴിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ രണ്ട് പള്ളികള്‍ പൂര്‍ണ്ണമായും പൊളിച്ചുനീക്കിയിരുന്നു. അവ പുനര്‍നിര്‍മ്മിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിച്ച പ്രതിനിധികളുടെ സമ്മേളനത്തിലാണ് ചന്ദ്രശേഖര്‍ റാവു ആശയം പങ്കുവെച്ചത്. തുടര്‍ന്ന് പുതിയ സെക്രട്ടേറിയറ്റ് പരിസരത്ത് ക്ഷേത്രവും പള്ളികളും ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മാദ്ധ്യമങ്ങളെ അറിയിച്ചു.
പഴയ സെക്രട്ടേറിയറ്റ് പരിസരത്ത് മുമ്പുണ്ടായിരുന്ന അതേ സ്ഥലത്ത് തന്നെ രണ്ട് പള്ളികളും വിശ്വാസികള്‍ക്ക് നിര്‍മ്മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. അതേസമയം ഹൈദരാബാദില്‍ ഒരു ഇസ്ലാമിക് സെന്റര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും റാവു അറിയിച്ചു. സെന്റര്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഉള്ളതായിരിക്കുമെന്നും ഇതിനായി അനുവദിച്ചിരിക്കുന്ന സ്ഥലത്ത് പദ്ധതിയുടെ ജോലികള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മാണശേഷം പള്ളികള്‍ സംസ്ഥാന വഖഫ് ബോര്‍ഡിനാണ് കൈമാറുക. കൂടാതെ ഓരോ പള്ളിയും 750 ചതുരശ്രയടി വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിക്കും. അതുപോലെ 1500 ചതുരശ്ര ചുറ്റളവില്‍ പ്രദേശത്ത് ഒരു ക്ഷേത്രം നിര്‍മ്മിക്കുകയും നിര്‍മ്മാണത്തിന് ശേഷം അത് ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയും ചെയ്യും. സമാനമായ രീതിയില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയും നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.