ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപതര കോടി കടന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം ഒൻപതു കോടി അമ്പത്തിനാല് ലക്ഷമായി ഉയർന്നു. ഈ നിലക്ക് രോഗികളുടെ എണ്ണം തുടരുകയാണെങ്കിൽ ഒരാഴ്‌ചക്കുള്ളിൽ കോവിഡ് ബാധിതരുടെ എണ്ണം 10 കോടിയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 20,38,936 പേരാണ് ഇതുവരെ മരിച്ചത്. രോഗമുക്‌തി നേടിയവരുടെ എണ്ണം ആറ് കോടി എൺപത്തിയൊന്ന് ലക്ഷം പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്‌ഥാനങ്ങളിൽ ഉള്ളത്. യുഎസിൽ രണ്ട് കോടി നാൽപത്തിനാല് ലക്ഷം പേർക്കാണ് ഇതുവരെ രോഗം സ്‌ഥിരീകരിച്ചത്. 4,07,160 പേർ മരിച്ചു.
ഇന്ത്യയിൽ 1,05,72,672 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. നിലവിൽ ഇന്ത്യയിലെ കോവിഡ് ബാധ കുറയുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചികിൽസയിൽ കഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയിൽ രണ്ട് ലക്ഷത്തോളം മാത്രമാണ്. ബ്രസീലിൽ എൺപത്തിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2,09,868 പേർ മരിച്ചു. എഴുപത്തിനാല് ലക്ഷം പേർ സുഖം പ്രാപിച്ചു.
Read Also: കോണ്‍ഗ്രസിലെ അഴിച്ചുപണി; ഹൈക്കമാന്‍ഡുമായി കേരള നേതാക്കളുടെ ചര്‍ച്ച ഇന്ന്