ഡെല്‍ഹി: കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി കേരളത്തിലെ നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്തുന്നു. ഡിസിസികളുടെ പുനസംഘടനയിലും ഉമ്മന്‍ചാണ്ടിയെ സംസ്‌ഥാന നേതൃനിരയിലേക്ക് കൊണ്ടുവരുന്ന കാര്യത്തിലും ചര്‍ച്ചയില്‍ തീരുമാനമായേക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാനായി ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനുമാണ് ഡെല്‍ഹിയില്‍ എത്തിയിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മോശം പ്രകടനം നടത്തിയ ഡിസിസികളില്‍ അടിയന്തര അഴിച്ചുപണി വേണമെന്ന നിലപാടില്‍ ഹൈക്കമാന്‍ഡ് ഉറച്ചു നില്‍ക്കുകയാണ്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, പാലക്കാട് ഡിസിസി അധ്യക്ഷൻമാരെ മാറ്റണമെന്ന റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് കൈമാറിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്തിയാകും പുന:സംഘടന. ചില ഡിസിസികളില്‍ മാത്രം മാറ്റം എന്നാണ് താരിഖ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്.
ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് പുനസംഘടന പട്ടിക ഇന്ന് ഹൈക്കമാന്‍ഡുമായി നടത്തുന്ന ചര്‍ച്ചയില്‍ മുല്ലപ്പള്ളി കൈമാറും. എന്നാല്‍ ഡിസിസി പുനസംഘനയോട് എ,ഐ ഗ്രൂപ്പുകള്‍ക്ക് ശക്‌തമായ എതിര്‍പ്പുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റമുണ്ടായാല്‍ തിരിച്ചടിയായേക്കും എന്നാണ് ഗ്രൂപ്പ് നേതാക്കളുടെ നിലപാട്.
Read Also: പ്രകടന പത്രിക; മത-സാമൂഹിക-സാംസ്‌കാരിക പ്രമുഖരുടെ യോഗം വിളിച്ച് യുഡിഎഫ്