എറണാകുളം : കോവിഡ് ടെസ്‌റ്റ് നടത്തിയ ആളുകൾക്ക് മാത്രമേ നാളെ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് കർശന മുന്നറിയിപ്പ് നൽകി എറണാകുളം ജില്ലാ കളക്‌ടർ എസ് സുഹാസ്. കൂടാതെ ഇന്നും നാളെയും അനാവശ്യമായി പുറത്തിറങ്ങുന്ന ആളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
നിലവിൽ ജില്ലയിൽ ടെസ്‌റ്റുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ഒപ്പം തന്നെ പരിശോധനകൾക്ക് ലാബുകൾ കൂടുതൽ പണം വാങ്ങിയാൽ കർശന നടപടി സ്വീകരിക്കുമെന്നും, ആശുപത്രികളിൽ രോഗികളെ പാർപ്പിക്കാൻ പരമാവധി സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി. ജില്ലയിൽ നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വർധിച്ച സാഹചര്യത്തിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം തന്നെ ഇപ്പോഴുള്ള നിയന്ത്രണങ്ങൾ കൂടുതൽ ശക്‌തമായി നടപ്പിലാക്കാൻ ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്‌തമാക്കും. കൂടാതെ അഗ്‌നിശമന സേന, നാവിക സേന എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്താനും, വാർഡ് തലത്തിൽ ജാഗ്രതാസമിതികൾ കൂടുതൽ ഫലപ്രദമാക്കാനും നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Read also : കോവിഡിന് എതിരെ കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കണം; സോണിയാ ഗാന്ധി