ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടുതീ വ്യാപകമായി പടരുന്നത് ജൈവ സമ്പത്തിനും, മനുഷ്യ ജീവനും ഒരുപോലെ ഭീഷണിയാവുന്നു. ഗ്രീസ്, തുർക്കി, യുഎസിലെ കാലിഫോർണിയ, സ്‌പെയിൻ എന്നിവിടങ്ങളിലെ കാട്ടുതീയിൽ വലിയ നാശനഷ്‌ടങ്ങളാണ് റിപ്പോർട് ചെയ്യുന്നത്. മെഡിറ്ററേനിയൻ ഭാഗങ്ങളിലും യുഎസിന്റെ പടിഞ്ഞാറൻ ഭാഗത്തും കാട്ടുതീ പടരുന്നുണ്ട്.
ഗ്രീസിന്റെ ചില ഭാഗങ്ങളിലെ താപനില ബുധനാഴ്‌ച 45 ഡിഗ്രി സെൽഷ്യസിൽ എത്തിയിട്ടുണ്ട്. 1987ന് ശേഷം രാജ്യത്ത് റിപ്പോർട് ചെയ്യുന്ന ഏറ്റവും വലിയ ഉഷ്‌ണ തരംഗമാണ് ഇക്കുറി ഉണ്ടായതെന്ന് അധികൃതർ വ്യക്‌തമാക്കുന്നു. ഗ്രീസിലെ കാട്ടുതീയിൽ ഇതുവരെ മരണങ്ങളോ ഗുരുതരമായ പരിക്കുകളോ റിപ്പോർട് ചെയ്‌തിട്ടില്ല.
തുർക്കിയിൽ അഗ്‌നിശമന സേന ബുധനാഴ്‌ച രാജ്യത്തുടനീളം പടർന്ന കാട്ടുതീ ശമിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കഴിഞ്ഞ എട്ട് ദിവസത്തിനുള്ളിൽ 167 ഇടങ്ങളിലാണ് തുർക്കിയിൽ കാട്ടുതീ പൊട്ടി പുറപ്പെട്ടതെന്ന് വനം മന്ത്രി ബെകിർ പക്ദേമിർലി പറഞ്ഞു. എട്ടോളം പേർക്ക് രാജ്യത്ത് ജീവൻ നഷ്‌ടമാവുകയും ചെയ്‌തിരുന്നു.
കാലിഫോർണിയയിൽ പൊട്ടിപ്പുറപ്പെട്ട ഏറ്റവും വലിയ കാട്ടുതീ ബുധനാഴ്‌ചയും വർധിച്ചു കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് അഗ്‌നിശമന സേനാംഗങ്ങൾ അപകടകരമായ സാഹചര്യത്തിലും തീയണക്കാനുള്ള പോരാട്ടത്തിലാണ്. എന്നാൽ ശക്‌തമായ കാറ്റ് പ്രവർത്തനങ്ങൾക്ക് തടസമാകുന്നുണ്ട്.
Read Also: ഓണാഘോഷം: കര്‍ശന നിയന്ത്രണങ്ങള്‍ വേണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം