തിരുവനന്തപുരം: ബിജു രമേശിനെതിരെ വക്കീൽ നോട്ടീസ് അയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരെയുള്ള അപകീർത്തികരമായ പരാമർശങ്ങൾ പിൻവലിച്ച് മാപ്പു പറയണം എന്നാണ് നോട്ടീസിലെ ആവശ്യം. മുൻ പ്രോസിക്യൂട്ടർ ജനറൽ അഡ്വ. അസഫ് അലി മുഖേനയാണ് നോട്ടീസ് അയച്ചത്.
50 വര്‍ഷമായി രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിവരുന്ന തനിക്ക് ബിജു രമേശിന്റെ വാസ്‌തവ വിരുദ്ധമായ പ്രസ്‌താവന ഉണ്ടാക്കിയ മാനഹാനിയുടെ വില തിട്ടപ്പെടുത്താവുന്നതിലും അപ്പുറത്താണ്. പ്രസ്‌തുത പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍ ആയും ക്രിമിനലായും കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.
ബാർ കോഴ കേസുമായി ബന്ധപ്പെട്ട് ബിജു രമേശ് നൽകിയ 164 സ്‌റ്റേറ്റ്‌മെന്റിനോടൊപ്പം ഹാജരാക്കിയ സിഡിയിലും രമേശ് ചെന്നിത്തലക്കെതിരെ ഇത്തരത്തിൽ അപകീർത്തികരമായ പരാമർശം ഉണ്ടെന്നു റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തന്റെ പേര് പറയരുതെന്ന് രമേശ് ചെന്നിത്തലയും അദ്ദേഹത്തിന്റെ കുടുംബവും തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നും അതിനാലാണ് ചെന്നിത്തലക്കെതിരെ മൊഴി നൽകാതിരുന്നതെന്നും ആയിരുന്നു ബിജു രമേശ് പറഞ്ഞത്.
എന്നാൽ ബിജു രമേശ് സമർപ്പിച്ച ഈ സിഡി വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ഇയാൾ ഇപ്പോൾ നടത്തിയിരിക്കുന്ന പ്രസ്‌താവന അപകീർത്തികരമാണെന്നും ഇത് പിൻവലിച്ച് മാപ്പു പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
National News: ‘ഇന്ത്യയിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നു’; കര്‍ഷക സമരത്തിന് പിന്തുണയുമായി കനേഡിയന്‍ പ്രധാനമന്ത്രി