മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഇതിന്റെ ബലത്തിലാണ് വിപണി മുന്നേറിയത്. സെൻസെക്‌സ് 113 പോയിന്റ് ഉയർന്ന് 57,901ലിലും, നിഫ്റ്റി 27 പോയിന്റ് നേട്ടത്തിൽ 17,248ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ് ഫെഡ് റിസർവിന്റെ തീരുമാനത്തിൽ വ്യക്‌തത വന്നതോടെ മികച്ച നേട്ടത്തിലാണ് രാവിലെ വിപണി വ്യാപാരം ആരംഭിച്ചത്. എന്നാൽ, വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കൽ തുടർന്നതോടെ ഉച്ചക്ക് ശേഷം സൂചികകളിൽ നേട്ടംകുറഞ്ഞു. എങ്കിലും നാലുദിവസം തുടർന്ന നഷ്‌ടത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ വ്യാഴാഴ്‌ച വിപണിക്കായി.
ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ബിപിസിഎൽ, ടൈറ്റാൻ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, സിപ്ള, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾക്കാണ് നഷ്‌ടംനേരിട്ടത്.
ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒഴികെയുള്ളവ നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 0.50 ശതമാനം താഴുകയും ചെയ്‌തു. ആഗോള തലത്തിൽ തന്നെ ഉണ്ടായ വിലക്കയറ്റമാണ് വിപണിയെ കഴിഞ്ഞ ദിവസങ്ങളിൽ പിന്നോട്ട് വലിച്ചത്.
Read Also: വിചാരണ തടവിൽ ആറുവർഷം; യുഎപിഎ തടവുകാരന്‍ ഇബ്രാഹിമിന് ജാമ്യം