കൊച്ചി: ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് നവവധു ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ വീഴ്‌ച വരുത്തിയ സ്‌ഥലം സിഐ സുധീറിനെതിരെ കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം തുടരുന്നു. ആലുവ എംഎൽഎ അൻവർ സാദത്തിന്റെ സാന്നിധ്യത്തിലാണ് ആലുവ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷൻ സിഐ ആയ സിഎൽ സുധീറിനെതിരെ കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം ആരംഭിച്ചത്.
എംപി ബെന്നി ബെഹനാനും സമരത്തിനൊപ്പം ചേർന്നു. തുടർന്ന് ഇന്നലെ വൈകുന്നേരം സുധീറിനെ സ്‌ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും അത് പോരെന്ന് സമരക്കാർ പറയുന്നു. സുധീറിനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്നും അറസ്‌റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ രാവിലെ 10 മണിക്ക് റൂറൽ എസ്‌പി ഓഫിസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ ഇന്ന് രാവിലെ മോഫിയയുടെ മാതാവ് സമര സ്‌ഥലത്ത് എത്തി കോൺഗ്രസ് നേതാക്കളെ കണ്ടു. ഏറെ വൈകാരിക നിമിഷങ്ങൾക്കാണ് സമരവേദി സാക്ഷ്യം വഹിച്ചത്. ‘തന്റെ മകൾ ഈ പോലീസ് ഉദ്യോഗസ്‌ഥനെ കാണാൻ വന്നത് പ്രതീക്ഷയോടെയാണ്. പക്ഷേ, കേൾക്കേണ്ടി വന്നത് മറ്റൊന്നാണ്. അതിന്റെ മാനസിക വിഷമത്തിലാണ് മകൾ ആത്‍മഹത്യ ചെയ്‌തത്’ എന്ന് മോഫിയയുടെ മാതാവ് പറഞ്ഞതായി ബെന്നി ബെഹനാൻ പറഞ്ഞു.
Most Read: രാജ്യത്ത് ഡിസംബറോടെ ‘സ്‌പുട്‌നിക് ലൈറ്റ്’ വാക്‌സിൻ വിതരണം തുടങ്ങും