ദോഹ: ഖത്തർ ലോകകപ്പിലെ മൂന്നാം സ്‌ഥാനക്കാർ ആരെന്ന് ഇന്നറിയാം. ലൂസേഴ്‌സ് ഫൈനലിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. ഖലീഫ സ്‌റ്റേഡിയത്തിൽ രാത്രി 8.30ന് ആണ് മൽസരം. അവസാന മൽസരത്തിൽ ജയം മാത്രമാണ് ഇരു ടീമിന്റെയും ലക്ഷ്യം. സെമിയിൽ ക്രൊയേഷ്യ അർജന്റീനയോടും മൊറോക്കോ ഫ്രാൻസിനോടുമാണ് തോറ്റത്.
കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യ രണ്ടാം സ്‌ഥാനത്ത് എത്തിയിരുന്നു. മൊറോക്കോ ആദ്യമായാണ് സെമിക്ക് യോഗ്യത നേടിയത്. തുല്യശക്‌തികളാണ് മൂന്നാം സ്‌ഥാനത്തിനായി ഗോദയിലേക്ക് ഇറങ്ങുന്നത്. ടൂർണമെന്റിൽ ഒരു തോൽവി മാത്രം. ഇരുവരും ഗ്രൂപ്പ് സ്‌റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ സമനിലയിലായായിരുന്നു ഫലം. രണ്ട് ടീമും കരുത്ത് തെളിയിച്ചവരാണ്. അവസാന മൽസരവും വിജയിച്ചു മടങ്ങുകയാവും ഇരു ടീമിന്റെയും ലക്ഷ്യം. തീപാറുന്ന പോരാട്ടം തന്നെ ഇന്ന് പ്രതീക്ഷിക്കാം.
അതേസമയം, ലോകകപ്പ് ഫൈനലിന് ഇനി ഒരുനാൾ മാത്രമാണ് ഉള്ളത്. കലാശപ്പോരാട്ടത്തിൽ നിലവിലെ ജേതാക്കളായ ഫ്രാൻസും മുൻ ചാമ്പ്യൻമാരായ അർജന്റീനയും ഏറ്റുമുട്ടും. നാളെ രാത്രി എട്ടരക്ക് ലുസൈൻ സ്‌റ്റേഡിയത്തിലാണ് തീപാറും പോരാട്ടം. ആദ്യ മൽസരം തോറ്റതുടങ്ങിയ അർജന്റീന മെസ്സിയിലൂടെ മികവിന്റെ പൂർണതയിലേക്കെത്തി.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മൽസരം തോറ്റ ഫ്രാൻസും തോൽവി മറികടന്ന് സെമിയിലെത്തി. മികവിന്റെ ഔന്നത്യത്തിലെത്തിയ രണ്ട് ടീമുകളാണ് ഇക്കുറി ഫൈനലിൽ ഇറങ്ങുന്നത്. മെസ്സിയുടെ അർജന്റീനയും എംബാപ്പയുടെ ഫ്രാൻസും നേർക്കുനേർ വരുമ്പോൾ ലോകകിരീടത്തിലേക്ക് ഒരുജയം മാത്രമാണ് ദൂരം.
2018ൽ നേടിയ ലോകകിരീടം നിലനിർത്താൻ ഉറച്ചാണ് ഫ്രാൻസ് ഇറങ്ങുന്നത്. അർജന്റീനയെ നേരിടുമ്പോൾ ആത്‌മവിശ്വാസവും ആശങ്കയും ഒരുപോലെയുണ്ട് ഫ്രാൻസിന്. ഈ ലോകകപ്പിൽ ഇതുവരെ നേരിട്ട ടീമുകൾ പോലെയല്ല അർജന്റീന എന്നാണ് വിലയിരുത്തൽ.
ഇരു ടീമുകളുടെയും ഫൈനൽ തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. അതേസമയം, വൈറസ് ബാധ കാരണം അഞ്ചു പ്രധാന താരങ്ങൾ പരിശീലനത്തിൽ നിന്ന് വിട്ടുനിന്നതിന്റെ ആശങ്കയിലാണ് ഫ്രഞ്ച് ക്യാംപ്. പ്രധാനപ്പെട്ട താരങ്ങൾക്കാണ് പനി ബാധിച്ചത്. കഴിഞ്ഞ മൽസരത്തിൽ ആദ്യ ഇലവനിൽ കളിച്ച താരങ്ങൾക്കാണ് അസുഖം. എന്നാൽ, എല്ലാവരും നാളെ മൽസരത്തിനായി സജ്‌ജരാകുമെന്നാണ് ഫ്രഞ്ച് ടീം മാനേജ്‌മെന്റ് പറയുന്നത്.
എന്നാൽ, അർജന്റീന ടീമിൽ ആശങ്കകളില്ല. ടീം മൊത്തത്തിൽ സജ്‌ജമാണ്. എല്ലാവരും പൂർണമായി ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടുണ്ട്. മെസ്സിക്ക് പരിക്കുകൾ ഉണ്ടെന്ന ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, മെസ്സി തന്നെ ആ വാർത്ത നിഷേധിച്ച് രംഗത്തെത്തി. അദ്ദേഹം ഇന്നലെ പരിശീലനത്തിൽ പങ്കെടുത്ത ഫോട്ടോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
Most Read: ബീഹാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം 53 ആയി; ധനസഹായം നൽകില്ലെന്ന് മുഖ്യമന്ത്രി