കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഇന്ന് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 77.64 ശതമാനം പോളിങ് രേഖപ്പെടുത്തി. മൂന്നാംഘട്ടത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളാണ് ബൂത്തുകളിലേക്ക് എത്തിയത്.
കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ മികച്ച പോളിങ്ങാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. നഗരസഭാ പരിധികളില്‍ ഏറ്റവും കൂടുതല്‍ പോളിങ് ആന്തൂര്‍ നഗരസഭയിലാണ്.
ജില്ല തിരിച്ചുള്ള പോളിങ് ശതമാനം ഇങ്ങനെ:
- കാസര്‍ഗോഡ് – 76. 57
- കണ്ണൂര്‍ – 77.88
- കോഴിക്കോട് – 78. 31
- മലപ്പുറം – 78.46
പൊതുവില്‍ സമാധാനപരമായ അന്തരീക്ഷത്തിലാണ് തിരഞ്ഞെടുപ്പ് നടന്നതെങ്കിലും ചില പ്രദേശങ്ങളില്‍ അനിഷ്‌ട സംഭവങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ടുകളുണ്ട്.
മലപ്പുറം പെരുമ്പടപ്പ് കോടത്തൂരില്‍ പോളിംഗ് ബൂത്തിന് മുന്നില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഓപ്പണ്‍ വോട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. സംഘര്‍ഷത്തില്‍ യുഡിഎഫ് സ്‌ഥാനാര്‍ഥി സുഹറാ അഹമ്മദിന് പരുക്കേല്‍ക്കുകയും ചെയ്‌തു.
Read Also: വിശ്രമം ആഗ്രഹിക്കുന്നു; രാഷ്‌ട്രീയ വിരമിക്കൽ സൂചന നൽകി കമൽ നാഥ്
താനൂര്‍ നഗരസഭയിലെ പതിനാറാം ബൂത്തില്‍ മുന്‍ കൗണ്‍സിലര്‍ ലാമി റഹ്‌മാന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് സംഘര്‍ഷം നടന്നു.
കോഴിക്കോട് നാദാപുരത്തും തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം ഉണ്ടായി. കൂട്ടംകൂടി നിന്ന യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ശ്രമിക്കുകയും പ്രവര്‍ത്തകര്‍ പോലീസിനെ നേരെ തിരിയുകയുമായിരുന്നു. ചിയ്യൂരാണ് സംഭവം നടന്നത്. യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ പോലീസ് വാഹനങ്ങളുടെ ചില്ല് തകരുകയും ചെയ്‌തു. വോട്ടെടുപ്പിനിടെ കോഴിക്കോട് കൊടുവള്ളിയില്‍ എസ്ഡിപിഐ, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏകദേശം അരമണിക്കൂറോളം നീണ്ട സംഘര്‍ഷമുണ്ടായി.
Read Also: ജിമെയിൽ സേവനം ലഭ്യമാകുന്നില്ല; പ്രശ്‌നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു