ഭോപ്പാൽ: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥ് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുന്നതായി സൂചന. ഞായറാഴ്‌ച ചിന്ദ്വാരയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ അദ്ദേഹം നടത്തിയ പ്രസ്‌താവനയാണ് ഇപ്പോൾ ചർച്ചയായത്.
“ഞാൻ വിശ്രമിക്കാൻ തയ്യാറാണ്. എനിക്ക് ഒരു സ്‌ഥാനത്തോടും ആഗ്രഹമോ അത്യാഗ്രഹമോ ഇല്ല. ഞാൻ ഇതിനോടകം ഒരുപാട് നേടിയിട്ടുണ്ട്. ഇനി ഞാൻ വീട്ടിൽ ഒതുങ്ങിക്കൂടാൻ തയ്യാറാണ്, ”- എന്നാണ് കമൽ നാഥിന്റെ പ്രസ്‌താവന.
കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ കമൽ നാഥിനെതിരെ അടുത്ത കാലത്തായി പാർട്ടിക്ക് അകത്തു തന്നെ പടയൊരുക്കം നടക്കുന്നുണ്ട്. യുവാക്കൾക്ക് വഴിമാറി കൊടുക്കണമെന്ന് കോൺഗ്രസ് ഹൈക്കമാന്റിന്റെ ഭാഗത്തു നിന്നും ശക്‌തമായ സമ്മർദ്ദം ഉണ്ട്. അടുത്തിടെ മധ്യപ്രദേശ് നിയമസഭയിലെ 28 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ തിരിച്ചടിയും കമൽ നാഥിനെ പ്രതിരോധത്തിലാക്കി.
ഭരണം തിരിച്ചു പിടിക്കാൻ കോൺഗ്രസിന് ആകെയുണ്ടായിരുന്ന ഒരു പ്രതീക്ഷയായിരുന്നു ഈ തിരഞ്ഞെടുപ്പ്. എന്നാൽ ദയനീയമായ പരാജയമാണ് കോൺഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. 19 സീറ്റുകൾ നേടി ബിജെപി ഭരണം നിലനിർത്തിയപ്പോൾ വെറും 9 സീറ്റിലേക്ക് കോൺഗ്രസ് ഒതുങ്ങി.
ഈ പരാജയത്തോടെ കമൽ നാഥിന്റെ രാജിക്കായി പാർട്ടിക്കകത്ത് മുറവിളി ഉയർന്നു. സെഹോറില്‍ നിന്നുള്ള എഐസിസി അംഗം ഹർപാൽ സിംഗ് താക്കൂർ കമൽ നാഥിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്‌തു. പാർട്ടി അധ്യക്ഷ സ്‌ഥാനത്തു നിന്നും പ്രതിപക്ഷ നേതാവ് പദവിയിൽ നിന്നും കമൽ നാഥ് രാജി വെക്കണം എന്നായിരുന്നു ഹർപാൽ താക്കൂറിന്റെ ആവശ്യം.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അധ്യക്ഷ സ്‌ഥാനമൊഴിഞ്ഞു കൊണ്ട് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി മാതൃക കാണിച്ചു. അതേ മാതൃക തന്നെ കമല്‍നാഥ് പിന്തുടരണമെന്ന് താൻ ആവശ്യപ്പെടുകയാണ് എന്ന് ഹർപാൽ താക്കൂർ പറഞ്ഞിരുന്നു.
ഇത്തരത്തിൽ പാർട്ടിക്ക് അകത്തു നിന്ന് പോലും പിന്തുണ നഷ്‌ടമായിരിക്കെ ആണ് കമൽ നാഥ് രാഷ്‌ട്രീയ വിരമിക്കൽ സൂചന നൽകുന്നത്.
Also Read: പ്രത്യേകാവകാശ ലംഘനത്തിന് കങ്കണക്കെതിരെ നോട്ടീസ് സമര്‍പ്പിച്ച് എംഎല്‍എ പ്രതാപ് സര്‍നായിക്