വയനാട്: കടുവ ഭീതി മാറാതെ കുറുക്കൻമൂല. രണ്ടാഴ്‌ചയോളമായി കുറുക്കൻമൂലക്കാരുടെ ഉറക്കം കെടുത്തിയ കടുവയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്‌ഥാപിച്ചെങ്കിലും ഇവിടെ ആശങ്ക ഒഴിഞ്ഞിട്ടില്ല. നഗരസഭാ പരിധിയിലെ ചേറൂരിൽ എടപ്പറ പൗലോസിന്റെ തോട്ടത്തിലാണ് സീനിയർ വെറ്ററിനറി ഫോറസ്‌റ്റ് സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൂട് സ്‌ഥാപിച്ചത്.
കടുവയെ നേരിൽ കണ്ടാൽ മയക്കുവെടി നൽകാനുള്ള സജ്‌ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വെള്ളിയാഴ്‌ച രാവിലെ ഒൻപതരയോടെ ചേറൂരിൽ റോഡരികിലെ തോട്ടത്തിലൂടെ കടുവ നടന്നുനീങ്ങുന്നത് പ്രദേശവാസികൾ നേരിട്ട് കണ്ടിരുന്നു. തുടർന്ന് കളക്‌ടർ എം ഗീത ചേറൂർ, കുറുവ, കാടൻകൊല്ലി, കുറുക്കൻമൂല പ്രദേശങ്ങളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. ആളുകൾ പുറത്തിറങ്ങരുതെന്ന് മൈക്ക് അനൗൺസ്‌മെന്റും നടത്തി.
വെള്ളിയാഴ്‌ച പുലർച്ചെയും കടുവ ഒരു പശുവിനെ കൊന്നിരുന്നു. മുണ്ടക്കൽ ജോണിന്റെ തൊഴുത്തിൽ നിന്നാണ് പശുവിനെ കടുവ പിടികൂടിയത്. ഈ കിടാവിന്റെ ശരീരാവശിഷ്‌ടം കടുവയെ പിടികൂടാൻ സ്‌ഥാപിച്ച കൂട്ടിൽ ഇരയായി വച്ചിട്ടുണ്ട്. പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ നിരീക്ഷണം ശക്‌തമാക്കിയിട്ടുണ്ട്.
Read Also: സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകുംവരെ സമരം തുടരും; പിജി ഡോക്‌ടർമാർ