തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മുനിസിപ്പാലിറ്റികളുടെ എണ്ണത്തില്‍ യുഡിഎഫിനുളള മേല്‍ക്കൈ നഷ്‌ടമാവുന്നു. തിരഞ്ഞെടുപ്പു ഫലം ലഭ്യമാക്കുന്ന ട്രെന്‍ഡ് സോഫ്റ്റ്‌വെയറിലെ പിഴവാണ് യുഡിഎഫ് മുൻതൂക്കത്തിന് ഇടയാക്കിയത്. തകരാര്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
തുല്യത വന്നതും മുന്നണി സ്വതന്ത്രരുടെ പിന്തുണയോടെ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചതുമായ തദ്ദേശ സ്‌ഥാപനങ്ങളൊക്കെ ട്രെന്‍ഡ് സോഫ്റ്റ്‌വെയറില്‍ ദൃശ്യമായത് യുഡിഎഫിന് ലഭിച്ചവയുടെ പട്ടികയിലായിരുന്നു. നഗരസഭകളില്‍ എല്‍ഡിഎഫിനേക്കാള്‍ 10 എണ്ണം അധികം പിടിച്ചത് യുഡിഎഫ് എന്നായിരുന്നു ട്രെന്‍ഡ് രേഖ. സ്വതന്ത്ര പിന്തുണയോടെ എല്‍ഡിഎഫ് അധികാരം പിടിച്ച കോട്ടയവും അടൂരും പിറവവും കോതമംഗലവും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കണക്കില്‍ യുഡിഎഫ് പക്ഷത്തായി.
ഇവ ശരിയായ കണക്കില്‍ ഉൾപ്പെടുത്തുമ്പോള്‍ എല്‍ഡിഎഫിന് 39ഉം യുഡിഎഫിന് 41ഉം ആകും. തുല്യത വന്ന കളമശേരി, പരവൂര്‍, മാവേലിക്കര, പത്തനംതിട്ട നഗരസഭകള്‍ യുഡിഎഫ് കണക്കിലാണ് കമ്മീഷന്‍ ചേര്‍ത്തത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഈ നഗരസഭകളെ അങ്ങനെ പരിഗണിച്ചാല്‍ എല്‍ഡിഎഫ്-39, യുഡിഎഫ്-37 എന്നിങ്ങനെയായിരിക്കും മുനിസിപ്പാലിറ്റികളുടെ എണ്ണം.
തുല്യ നിലയിലുള്ള തിരുവനന്തപുരത്തെ അതിയന്നൂര്‍, പെരിങ്ങമല, വിളവൂര്‍ക്കല്‍ കൊല്ലത്തെ ആര്യങ്കാവ്, മണ്‍റോതുരുത്ത്, ഓച്ചിറ എന്നിവയെല്ലാം യുഡിഎഫ് പക്ഷത്താണ് രേഖപ്പെടുത്തിയത്. സോഫ്റ്റ്‌വെയറിലെ പിഴവ് പരിഹരിക്കാന്‍ നടപടി തുടങ്ങിയെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.