തിരുവനന്തപുരം: യുഡിഎഫിനെ കേരളത്തിൽ അപ്രസക്‌തമാക്കുന്ന വിജയമാണിതെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും ബിജെപി അവകാശവാദങ്ങള്‍ പൊളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
11 ജില്ലാ പഞ്ചായത്തില്‍ എൽഡിഎഫ് ജയിച്ചു. സര്‍വ തലങ്ങളിലും എല്‍ഡിഎഫാണ് മുന്നേറ്റം ഉണ്ടാക്കിയത് . ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്‌ചയം ചെയ്‌ത എല്ലാവരുടേയും നേട്ടമായി കണക്കാക്കണം. നേട്ടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടു നല്‍കിയ മറുപടിയാണിത്.
ബിജെപിയുടെ അവകാശ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു. വര്‍ഗീയ ശക്‌തികളുടെ ഐക്യപ്പെടലുകള്‍ക്കും കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്‌ട്രീയത്തിൽ ഇടമില്ല എന്ന് തെളിയിച്ചിരിക്കുന്നു. 2015നെ താരതമ്യം ചെയ്യുമ്പോള്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു.
ഏഴ് ജില്ലാ പഞ്ചായത്തുണ്ടായിരുന്നത് 11 പഞ്ചായത്തായി. കഴിഞ്ഞ തവണ 98 ബ്ളോക്കിൽ ജയിച്ചെങ്കില്‍ ഇക്കുറി 108 എണ്ണം ജയിച്ചു. ആറില്‍ 5 കോര്‍പറേഷനും നേടി. 941 ഗ്രാമപഞ്ചായത്തില്‍ 514ല്‍ മേല്‍ക്കൈ നേടി. കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് എല്‍ഡിഎഫ് മൽസരിച്ചത്. 55 ശതമാനത്തോളം ഗ്രാമപഞ്ചായത്തില്‍ എല്‍ഡിഎഫ് വിജയിച്ചുവെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Related Read: കേന്ദ്ര അന്വേഷണ ഏജന്‍സികളെയും മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചുള്ള വേട്ട ഫലം കണ്ടില്ല; മുഖ്യമന്ത്രി