കീവ്: യുക്രൈനിൽ അഞ്ചാം ദിവസവും റഷ്യ ആക്രമണം തുടരുന്നു. ഒരു വശത്ത് സമാധാന ചർച്ചകളും നടക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഇന്ന് നടക്കുമെന്ന് യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുടെ ഓഫിസ് അറിയിച്ചു.
ബെലൂറസിൽ റഷ്യ-യുക്രൈൻ രാജ്യങ്ങളിലെ പ്രതിനിധി സംഘങ്ങളാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. പ്രസിഡണ്ടിന്റെ പ്രതിനിധി സംഘങ്ങൾ ഉള്‍പ്പടെയാണ് ചര്‍ച്ച നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ബെലൂറസിലെ രഹസ്യ കേന്ദ്രത്തിലാണ് ചര്‍ച്ച.
ഉപാധികളില്ലാത്ത ചർച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം. എന്നാൽ, ഇപ്പോഴത്തെ ചര്‍ച്ചയില്‍ പ്രതീക്ഷയില്ലെന്നാണ് യുക്രൈൻ പ്രസിഡണ്ട് പ്രതികരിച്ചത്. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ, താൻ ശ്രമിച്ചില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുത്’, അതിനാലാണ് വഴങ്ങിയതെന്നും സെലെൻസ്‌കി പ്രതികരിച്ചിരുന്നു.
അതേസമയം, ചര്‍ച്ച പുരോഗമിക്കുക ആണെന്നും ശുഭവാര്‍ത്തയാണ് പ്രതീക്ഷിക്കുന്നതെന്നും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട് ചെയ്‌തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചയിൽ ലോകം വലിയ പ്രതീക്ഷയാണ് വെക്കുന്നത്.
രാജ്യത്തെ കിഴക്കന്‍ മേഖലയില്‍ സ്‌ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര പൊതുയോഗവും ഇന്ന് ചേരുന്നുണ്ട്. അടിയന്തരമായി പ്രത്യേക പൊതുയോഗം ചേര്‍ന്ന് സ്‌ഥിതി വിലയിരുത്താനാണ് ഐക്യരാഷ്‌ട്ര സഭയുടെ തീരുമാനം. നാളെ നടക്കുന്ന യോഗത്തില്‍ സഭയിലെ 193 രാജ്യങ്ങളും യുദ്ധത്തില്‍ അവരുടെ നിലപാടറിയിക്കും. യുദ്ധത്തില്‍ ഇതുവരെ 14 കുട്ടികളടക്കം 352 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
Most Read: തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം; സംസ്‌ഥാനത്ത് കൂടുതൽ ഇളവുകൾ