ഹൈദരാബാദ്: ലോകം മുഴുവൻ കോവിഡ് മഹാമാരിയിൽ പ്രതിസന്ധി അനുഭവിക്കുമ്പോഴും നൻമയുള്ള വ്യക്‌തികളും വാർത്തകളും ഇടക്കെങ്കിലും നമ്മുടെ മനസിനെ തണുപ്പിക്കാറുണ്ട്. സ്‌നേഹവും മനുഷ്യത്വവും തീർത്തും ഇല്ലാതായിട്ടില്ലെന്ന പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് അവ. ഇത്തരത്തിൽ മറ്റുള്ളവരുടെ ഇല്ലായ്‌മയിൽ കൂടെ നിൽക്കുകയും വിശക്കുന്നവർക്ക് ഒരു നേരത്തെ അന്നമെങ്കിലും നൽകാൻ ശ്രമിക്കുകയും ചെയ്യുന്ന തെലങ്കാനയിൽ നിന്നുള്ള ഒരു യുവാവാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.
കഴിഞ്ഞ 10 വർഷമായി തെലങ്കാനയിലെ ആസിഫ് ഹുസൈൻ സൊഹൈൽ ദരിദ്രർക്കും പട്ടിണി കിടക്കുന്നവർക്കും ഭക്ഷണം നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ നിസ്വാർഥ സേവനം കോവിഡ് മഹാമാരി സമയത്ത് കൂടുതൽ ശക്‌തമായി എന്നുപറയുന്നതാവും ശരി. തന്റെ മകളുടെയും പിതാവിന്റെയും സ്‌മരണക്കായി സക്കീന ഫൗണ്ടേഷൻ എന്ന എൻജിഒ ആരംഭിച്ച ആസിഫ് ഹുസൈൻ പട്ടിണി അനുഭവിക്കുന്നവർക്ക് ഭക്ഷണമൊരുക്കാൻ അടുക്കളകൾ സജ്ജീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
“എന്റെ മകളുടെയും പിതാവിന്റെയും സ്‌മരണക്കായി 2010ലാണ് ഈ സംരംഭം ആരംഭിച്ചത്. അതിന് മുൻപും ഞാൻ ഭക്ഷണം ആവശ്യമുള്ളവർക്ക് നൽകാറുണ്ടായിരുന്നു. എന്നാൽ സ്‌ഥിരമായി സൗജന്യ ഭക്ഷണം നൽകാൻ തുടങ്ങിയിട്ട് 10 വർഷം ആയിട്ടേ ഉള്ളൂ. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഉച്ചഭക്ഷണം നൽകുന്ന സൗജന്യ ഭക്ഷണശാല സ്‌ഥാപിച്ചിട്ടുണ്ട്,”- സൊഹൈൽ എഎൻഐയോട് പറഞ്ഞു.
ആസിഫിന്റെ ഈ പ്രവർത്തനത്തെ അഭിനന്ദിച്ചു നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്.
Also Read: കൈകൾക്കുള്ള പ്രത്യേകത ഇവന്റെ പ്രവർത്തികൾക്കും ഉണ്ട്; മാതൃകയായി 13കാരൻ