തിരുവനന്തപുരം: സർക്കാർ അനുമതി നൽകിയാലും തിയേറ്ററുകൾ ഉടൻ തുറക്കില്ലെന്ന് ഉടമകൾ വ്യക്‌തമാക്കി. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാതെ തിയേറ്ററുകൾ തുറക്കില്ലെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ഫിക്‌സഡ് ചാർജ്, അറ്റകുറ്റ പണിക്ക് സഹായം എന്നിവയാണ് ആവശ്യം.
കോവിഡ് വ്യാപനം കുറയുന്നത് കണക്കിലെടുത്ത് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തിയേറ്ററുകൾ തുറക്കാൻ ഒരുങ്ങുന്നത്. തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കാൻ അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു.
ടിപിആർ പത്ത് ശതമാനത്തിൽ താഴെ എത്തിയാൽ തിയേറ്ററുകൾ തുറക്കാമെന്ന ഉറപ്പ് നേരത്തെ സിനിമാ സംഘടനകൾക്ക് സർക്കാർ നൽകിയിരുന്നു. ആദ്യഘട്ടത്തിൽ 50 ശതമാനം സീറ്റുകൾ മാത്രം അനുവദിച്ച് കൊണ്ടാകും പ്രവർത്തന അനുമതിയെന്നും സർക്കാർ വ്യക്‌തമാക്കിയിരുന്നു. സർക്കാർ തീരുമാനത്തെ പ്രതീക്ഷയോടെസിനിമാ സംവിധായകരടക്കം സ്വീകരിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ് തിയേറ്റർ ഉടമകൾ എതിർപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
Also Read: വിഎം സുധീരൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ നിന്ന് രാജിവെച്ചു