പാറ്റ്ന: കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ വെക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ച് എൻഡിഎ സഖ്യകക്ഷി നേതാവ്. ബിഹാറിലെ എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്‌ഥാനി അവാം മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ജിതൻ റാം മാഞ്ചിയാണ് മോദിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
“കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നൽകുന്നുണ്ടെങ്കിൽ വൈറസ് ബാധിച്ച് മരിച്ച എല്ലാവർക്കും നൽകുന്ന മരണ സർട്ടിഫിക്കറ്റുകളിലും പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കണം, എങ്കിലേ ശരിയാകൂ,”- ജിതൻ റാം മാഞ്ചി ട്വീറ്റ് ചെയ്‌തു. മാഞ്ചിയുടെ ട്വീറ്റ് പിന്നീട് ഡിലീറ്റ് ചെയ്‌തു.
രണ്ട് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് മാഞ്ചി ബിജെപിയെയും എൻഡിഎയെയും വിമർശിക്കുന്നത്. ഞായറാഴ്‌ച കോവിഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചപ്പോൾ അതിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വച്ചതിന്റെ യുക്‌തിയെ അദ്ദേഹം ചോദ്യം ചെയ്‌തിരുന്നു.
പ്രധാനമന്ത്രിയുടെ ചിത്രത്തിന് പകരം രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ഫോട്ടോ വെക്കുകയാണെങ്കിൽ പോലും അത് ഉചിതമായേനെ. അതുമല്ലെങ്കിൽ, പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും അതാത് സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഫോട്ടോ ഒന്നിച്ച് നൽകുന്നതും അംഗീകരിക്കാവുന്നതാണ് എന്നും ജിതൻ റാം മാഞ്ചി പറഞ്ഞിരുന്നു.
കോവിഡ് പ്രതിരോധത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്നവര്‍ മരണങ്ങളുടെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. എന്തിന് മറ്റുള്ളവര്‍ കോവിഡ് മരണങ്ങളുടെ പേരില്‍ പഴി കേള്‍ക്കണമെന്ന് പാര്‍ട്ടി വക്‌താവ് ഡാനിഷ് റിസ്വാനും ചോദിച്ചു.
വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കുന്നതിൽ ജാർഖണ്ഡും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഫോട്ടോ ഉപയോഗിച്ച സർട്ടിഫിക്കറ്റാണ് ഇവിടെ നൽകുന്നത്. ഇതിന് സമാനമായി ചത്തീസ്‌ഗഢ് സർക്കാർ 18-44 വയസ് പ്രായമുള്ളവർക്കു നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ ഫോട്ടോ ഉപയോഗിച്ച് പുറത്തിറക്കാൻ തുടങ്ങിയിട്ടുണ്ട്.
Most Read: വിദേശത്ത് പഠനത്തിനും, ജോലിക്കും പോകുന്നവര്‍ക്ക് വാക്‌സിനേഷനിൽ മുന്‍ഗണന