ന്യൂഡെൽഹി: നഷ്‌ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കാൻ പദവി നോക്കാതെ കോൺഗ്രസ് നേതാക്കൾ ജനങ്ങളിലേക്ക് ഇറങ്ങണമെന്ന് രാഹുൽ ഗാന്ധി. ചിന്തൻ ശിബിരത്തിന്റെ അവസാന ദിവസം പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് രാഹുൽ ഗാന്ധിയുടെ പരാമർശം. ജനങ്ങളുമായുള്ള ബന്ധം കോൺഗ്രസിന് നഷ്‌ടപ്പെട്ടുവെന്നും അത് തിരിച്ചു പിടിക്കാൻ നേതാക്കൾ എല്ലാവരും ജനങ്ങൾക്കിടയിൽ യാത്ര ചെയ്യണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ജനങ്ങളുമായുള്ള ബന്ധം നഷ്‌ടപ്പെട്ടുവെന്നത് നമ്മൾ ഉൾക്കൊള്ളണം. രാജ്യത്തെ മുന്നോട്ട് നയിക്കാൻ കോൺഗ്രസിനേ കഴിയൂ എന്ന് ജനങ്ങൾക്ക് അറിയാം. ജനവിശ്വാസം തിരിച്ചു പിടിക്കാൻ കുറുക്കുവഴികളില്ല. അതിന് വിയർപ്പ് ഒഴുക്കുക തന്നെ വേണം. കോൺഗ്രസിന്റെ മുന്നോട്ടുള്ള യാത്രക്ക് കർമപദ്ധതി തയ്യാറാണ്. യുവാക്കൾക്ക് അവസരം നൽകും. പക്ഷേ പരിചയ സമ്പന്നരെ മാറ്റിനിർത്തില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു.
ബിജെപിക്കും ആർഎസ്എസിനും എതിരായ പോരാട്ടമാണ് തന്റെ ജീവിതമെന്നും രാഹുൽഗാന്ധി പറഞ്ഞു. ജീവിതത്തിൽ അഴിമതി നടത്തിയിട്ടില്ല. അതിനാൽ ഭയമില്ല. സത്യത്തിനായുള്ള പോരാട്ടത്തിൽ എല്ലാവരും ഒരുമിച്ചു നിൽക്കണം. അടിത്തട്ടിൽ നിന്ന് പാർട്ടിയുടെ ഘടനയിൽ മാറ്റം വരുത്തിയെങ്കിൽ മാത്രമേ ആർഎസ്എസിന് എതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കും ആർഎസ്എസിനും വിപരീതമായിട്ട് പാർട്ടിക്കുള്ളിൽ സംവാദം അനുവദിക്കുന്നതിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പാർട്ടി വൻ വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ നേത്യത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്തെ പ്രധാന അധികാര സ്‌ഥാപനങ്ങളെ എല്ലാം നിശബ്‌ദമാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Most Read: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ടായി എഎ റഹീമിനെ തിരഞ്ഞെടുത്തു