കോട്ടയം: പാലായെ ചൊല്ലി ഇടത് മുന്നണിയിൽ ഒരു തർക്കവുമില്ലെന്ന് ഇപി ജയരാജന്‍. മാണി സി കാപ്പൻ ഇടത് മുന്നണി വിടില്ലെന്നും ജയരാജന്‍ വ്യക്‌തമാക്കി. അതേസമയം, കാപ്പന്റെയടക്കം പരസ്യ പ്രസ്‌താവനകളിൽ സിപിഎം നേതൃത്വം അതൃപ്‌തി അറിയിച്ചെങ്കിലും പാലായിൽ വിട്ടുവീഴ്‌ച വേണ്ടെന്ന നിലപാടിലാണ് എൻസിപിയും.
ഇതിനിടെയാണ് ഇപി ജയരാജന്റെ പ്രസ്‌താവന. യുഡിഎഫിൽ നിന്ന് കൂടുതൽ പേർ മുന്നണിയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല ആരൊക്കെ വരുന്നുവോ അവരെയെല്ലാം സ്വാഗതം ചെയ്യുമെന്നും ഇടത് മുന്നണിയിൽ കൺഫ്യൂഷനില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
എൻസിപി ഇന്നലെ ചേർന്ന മുന്നണി യോഗത്തിൽ പാലാ സീറ്റ് ഉയർത്താൻ തയ്യാറെടുത്തെങ്കിലും സീറ്റ് വിഭജനം അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എങ്കിലും എൻസിപി അധ്യക്ഷൻ ടിപി പീതാംബരൻ യോഗത്തിന് ശേഷം പാലാ സീറ്റിൽ വീണ്ടും അവകാശവാദം ഉന്നയിച്ചിരുന്നു.
എന്നാല്‍, ശരദ് പവാറിന്‍റെ തീരുമാനം വൈകുന്നതും സംസ്‌ഥാന നേതൃത്വത്തെ ആശങ്കയിൽ ആക്കുകയാണ്. ഫെബ്രുവരി 13, 14 തീയതികളിൽ ആരംഭിക്കുന്ന എൽഡിഎഫ് ജാഥകളിൽ സഹകരിക്കാനാണ് എൻസിപിയുടെ നിലവിലെ തീരുമാനമെങ്കിലും കേരള നേതാക്കളുമായി ശരദ് പവാർ നടത്തുന്ന ചർച്ച പ്രധാനമാണ്. ഫെബ്രുവരി ഒന്നിനാണ് ശരദ് പവാർ ഡെൽഹിയിൽ കേരള നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുക.
Read Also: ആലപ്പുഴ ബൈപ്പാസ് നാടിന് സമർപ്പിച്ചു; അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് വിരാമം