തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ മന്ത്രി ആർ ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്‌തയിൽ നൽകിയ ഹരജിയിൽ ഉത്തരവ് വെള്ളിയാഴ്‌ച. മന്ത്രി പ്രപ്പോസൽ നൽകിയില്ലെങ്കിൽ നിയമനാധികാരിയായ ചാൻസലർ അത് എന്തുകൊണ്ട് നിരസിച്ചില്ലെന്ന് വാദത്തിനിടെ ലോകായുക്‌ത ജസ്‌റ്റിസ് സിറിയക് ജോസഫ് ചോദിച്ചു.
ചാൻസലർക്കെതിരെ ആരോപണമില്ലെന്നും മന്ത്രി പദവി ദുരുപയോഗം ചെയ്‌തതെന്നും പക്ഷപാതം കാണിച്ചെന്നുമാണ് പരാതിയെന്നും പരാതിക്കാരന് വേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം പറഞ്ഞു. മന്ത്രി പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന് തെളിവില്ലെന്ന് ലോകായുക്‌ത വ്യക്‌തമാക്കി. വൈസ് ചാൻസലറിൽ നിന്ന് മന്ത്രിക്ക് ഏതെങ്കിലും പ്രത്യുപകാരം ലഭിച്ചതായി തെളിവും സമർപ്പിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യക്ക് മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകിയതിന്റെ പ്രത്യുപകാരമെന്ന ആരോപണം നിലനിൽക്കില്ല. രാഷ്‌ട്രീയക്കാരന്റെ ഭാര്യ എന്നത് വലിയ അപരാധമാണോ? ഒരു സ്‌ത്രീ ആരുടെയെങ്കിലും ഭാര്യയായിരിക്കും. പല അധ്യാപക തസ്‌തികകളിലേക്കും ഈ ഘട്ടത്തിൽ കണ്ണൂർ സർവകലാശാല നിയമനം നടത്തിയിട്ടുണ്ട്. ഈ നിയമനത്തിൽ മന്ത്രിയുടെ റോൾ എന്താണെന്നും ലോകായുക്‌ത ചോദിച്ചു. വിസിയുടെ പുനർനിയമനത്തിൽ അന്വേഷണം വേണമോ എന്നതിൽ വെള്ളിയാഴ്‌ച തീരുമാനമെടുക്കും.
Also Read: ഹ്രസ്വകാല സന്ദർശനത്തിന് എത്തുന്ന പ്രവാസികൾക്ക് ക്വാറന്റെയ്ൻ വേണ്ട; ആരോഗ്യമന്ത്രി