മുംബൈ: രാജ്യത്ത് നിയമവാഴ്‌ച ഉണ്ട് എന്നതിന്റെ തെളിവാണ് തനിക്ക് അനുകൂലമായ കോടതി വിധിയെന്ന് കേന്ദ്രമന്ത്രി നാരായൺ റാണെ. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് എതിരായ വിവാദ പരാമർശത്തിൽ അറസ്‌റ്റിലായ റാണെക്ക് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പ്രതികരണം.
” എന്റെ നല്ല സ്വഭാവം ചിലർ നന്നായി പ്രയോജനപ്പെടുത്തി, പക്ഷേ ഞാൻ ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയെ കുറിച്ച് ഞാൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല. എങ്കിലും എങ്ങനെയാണ് ഒരു വ്യക്‌തിക്ക് സ്വന്തം രാജ്യത്തെ കുറിച്ച് അറിവ് ഇല്ലാതിരിക്കുക?”- റാണെ പ്രതികരിച്ചു.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ മോദി സർക്കാർ കൈക്കൊണ്ട പദ്ധതികളെയും നടപടികളെയും ജനങ്ങളെ അറിയിക്കാനുള്ളതായിരുന്നു എന്റെ യാത്ര. പ്രധാനമന്ത്രി മോദിയുടെ നിർദ്ദേശപ്രകാരം ഞാൻ എന്റെ യാത്ര ആരംഭിച്ചു. രണ്ട് ദിവസം ഇതിന് തടസം വന്നു. പക്ഷേ നാളെ മുതൽ ഞാൻ സിന്ധുദുർഗിൽ നിന്ന് യാത്ര പുനരാരംഭിക്കും; അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിലാണ് റാണെ ഉദ്ദവിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ്, വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും റാണെ ആരോപിച്ചിരുന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണംനോക്കി അടിക്കുമായിരുന്നെന്നും റാണെ പറഞ്ഞിരുന്നു.
Most Read: പഞ്ചാബ് തിരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ് തന്നെ നയിക്കുമെന്ന് ഹരീഷ് റാവത്ത്