മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് സംസാരിച്ചതിന് കേന്ദ്ര മന്ത്രി നാരായൺ റാണെയെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഉദ്ദവ് താക്കറെയുടെ വർഷങ്ങൾ മുൻപുള്ള പരാമർശം ചർച്ചയാക്കി ബിജെപി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചെരുപ്പ് കൊണ്ട് അടിച്ചേനെ എന്ന ഉദ്ദവിന്റെ മൂന്ന് വർഷം മുൻപുള്ള പരാമർശമാണ് ബിജെപി ചർച്ചയാക്കുന്നത്. നാരായൺ റാണെക്ക് എതിരെ കേസ് എടുത്തെങ്കിൽ ഉദ്ദവിന് എതിരെയും കേസ് ചാർജ് ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം.
ഉദ്ദവ് താക്കറെയുടെ പ്രസ്‌തുത പരാമർശത്തിന്റെ വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ബിജെപി നേതാക്കൾ ഈ ആവശ്യം ഉന്നയിക്കുന്നത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ചുമതല ഏൽക്കുന്നതിന് മുൻപ് 2018ലാണ് ഉദ്ദവ് താക്കറെ യോഗി ആദിത്യനാഥിന് എതിരെ ഈ പരാമർശം നടത്തിയത്.
“അദ്ദേഹം എങ്ങനെ ഒരു മുഖ്യമന്ത്രിയാകും? അദ്ദേഹം ഒരു യോഗിയാണ്, അതിനാൽ അദ്ദേഹം എല്ലാം ഉപേക്ഷിച്ച് ഒരു ഗുഹയിൽ ഇരിക്കണം, എന്നാൽ ഇവിടെ അദ്ദേഹം മുഖ്യമന്ത്രിയുടെ കസേരയിൽ ഇരുന്നു സ്വയം ഒരു യോഗി എന്ന് വിളിക്കുന്നു. യുപിയും മഹാരാഷ്‌ട്രയും തമ്മിലുള്ള ബന്ധം അദ്ദേഹം മനസിലാക്കണം. യുപിയിൽ നിന്നുള്ള ഒരു പുരോഹിതൻ ഗഗഭട്ട്, ശിവജിയുടെ കിരീടധാരണത്തിനായി വന്നു. എന്നാൽ, ഈ യോഗി വന്നത് വായു നിറച്ച ഒരു ബലൂൺ പോലെ ആയിരുന്നു. ശിവജിയെ മാലയിടുമ്പോൾ അദ്ദേഹം കാലിൽ ചെരുപ്പ് ധരിച്ചിരുന്നു. അതേ ചെരുപ്പ് കൊണ്ട് അദ്ദേഹത്തെ അടിക്കാൻ എനിക്ക് തോന്നി. മഹാരാജിന്റെ പ്രതിമക്ക് മുന്നിൽ നിൽക്കാൻ പോലും നിങ്ങൾക്ക് എന്ത് അർഹതയാണ് ഉള്ളത്?”- എന്നിങ്ങനെ ആയിരുന്നു ഉദ്ദവിന്റെ പ്രസ്‌താവന.
കപട വേഷക്കാരാണ് ഉദ്ദവ് താക്കറെയും ശിവസേനയും എന്ന് സോഷ്യൽ മീഡിയയിൽ ബിജെപി പ്രവർത്തകരും നേതാക്കളും ആരോപിച്ചു. ഈ പ്രസ്‌താവനയിൽ ഉദ്ദവിന് എതിരെ കേസ് ഫയൽ ചെയ്യണമെന്ന് പലരും യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
ഇന്നലെയാണ് കേന്ദ്രമന്ത്രി നാരായൺ റാണെയെ മുംബൈ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ബിജെപി സംഘടിപ്പിച്ച ‘ജന്‍ ആശിര്‍വാദ് യാത്ര’ യുടെ ഭാഗമായി നടന്ന ഒരു പൊതുയോഗത്തിൽ ഉദ്ദവ് താക്കറെയെ അടിച്ചേനെ എന്ന പരാമർശം നടത്തിയ റാണെക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. സ്വാതന്ത്ര്യം കിട്ടിയ വര്‍ഷം മുഖ്യമന്ത്രിക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെ ഉദ്ദവ്, വര്‍ഷം പിന്നില്‍നിന്ന് ചോദിച്ചറിഞ്ഞെന്നും റാണെ ആരോപിച്ചിരുന്നു. താന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ കരണംനോക്കി അടിക്കുമായിരുന്നെന്നും ആയിരുന്നു റാണെയുടെ വിവാദ പ്രസ്‌താവന.
Most Read: ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി