അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 21ആം തീയതി വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി എമിറേറ്റ്സ്. ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്‌ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കൊപ്പം, കഴിഞ്ഞ 14 ദിവസത്തിനിടെ ഈ രാജ്യങ്ങൾ സന്ദർശിച്ചവർക്കും വിലക്ക് ഉണ്ടാകുമെന്ന് അധികൃതർ വ്യക്‌തമാക്കി.
എമിറേറ്റ്സ് എയർലൈന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. നേരത്തെ ജൂലൈ 15ആം തീയതി വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്നാണ് എമിറേറ്റ്സ് വ്യക്‌തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ഈ തീരുമാനത്തിലാണ് അധികൃതർ മാറ്റം വരുത്തിയിരിക്കുന്നത്. കൂടാതെ ഇന്ത്യയിൽ നിന്നും ജൂലൈ 21 വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് എയർ ഇന്ത്യയും, ഇത്തിഹാദ് എയർവേയ്‌സും നേരത്തെ തന്നെ വ്യക്‌തമാക്കിയിരുന്നു.
കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 25ആം തീയതി മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇയിൽ വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ യുഎഇ പൗരൻമാർക്ക് ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ പ്രവേശിക്കുന്നതിന് യുഎഇ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം യുഎഇയിലേക്കുള്ള പ്രവേശനത്തിൽ അനിശ്‌ചിതത്വം നിലനിൽക്കുമ്പോഴും ജൂലൈ 15 മുതൽ യുഎഇയിലേക്കുള്ള വിമാന സർവീസുകളിൽ വിസ്‌താര എയർവേയ്‌സ്, ഇൻഡിഗോ എന്നിവ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
Read also : കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടു പോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം