ന്യൂഡെൽഹി: രണ്ട് മാസത്തിലേറെയായി സമാധാനപരമായി തുടർന്നുവന്ന കർഷകസമരത്തെ കളങ്കപ്പെടുത്താൻ കിസാൻ പരേഡിൽ ബോധപൂർവം കുഴപ്പം സൃഷ്‌ടിച്ചുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൊലീസ് സഹായത്തോടെയാണ് ഒരു വിഭാഗം ചെങ്കോട്ടയിലെത്തിയത്.
ലക്ഷക്കണക്കിന് ട്രാക്‌ടറുകൾ അണിനിരന്നുള്ള കിസാൻ പരേഡിൽനിന്ന് ശ്രദ്ധ തിരിക്കുകയായിരുന്നു ലക്ഷ്യം. അക്രമത്തിന്റെ മറവിൽ കർഷകസമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമം. ഇതിനെതിരെ പ്രതിഷേധം ഉയരണം. മൂന്ന് കാർഷികനിയമവും പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.
ചെങ്കോട്ട അതീവസുരക്ഷാ മേഖലയാണ്. ഗേറ്റുകൾ തുറന്നുകൊടുക്കാതെ അകത്ത് പ്രവേശിക്കാനാകില്ല. നിശ്‌ചയിക്കപ്പെട്ട റൂട്ടിൽനിന്ന് മാറിപ്പോകാൻ പൊലീസ് ചിലരെ അനുവദിച്ചു. ഇവരാണ് പ്രശ്‌നമുണ്ടാക്കിയത്. ചെങ്കോട്ടക്ക് മുകളിൽ കയറാനും കൊടി ഉയർത്താനും മണിക്കൂറുകളോളം അവിടെ ചെലവഴിക്കാനും ഇവരെ അനുവദിച്ചു. മാത്രമല്ല, അറസ്‌റ്റ് ചെയ്യാതെ സുരക്ഷിതരായി മടക്കി അയച്ചു. സംഘപരിവാറുമായുള്ള ഇവരുടെ ബന്ധം ഇതിനോടകം തെളിഞ്ഞു കഴിഞ്ഞതാണ്.
2019 മുതൽ ജനകീയ സമരങ്ങൾക്കെതിരെ ഇതേ തന്ത്രമാണ് സംഘപരിവാർ പയറ്റുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലും സമാന സംഭവമുണ്ടായി. ജെഎൻയുവിലും ജാമിയയിലുമെല്ലാം സംഘപരിവാറുകാരും പൊലീസും അക്രമം നടത്തി. ഡെൽഹി വർഗീയകലാപത്തിൽ കുറ്റക്കാരെ സംരക്ഷിക്കുകയും നിരപരാധികളെ വേട്ടയാടുകയും ചെയ്‌തു. കർഷകരെയും ഇത്തരത്തിൽ വേട്ടയാടാനാണ് സർക്കാർ ശ്രമമെന്നും യെച്ചൂരി പറഞ്ഞു.
Read Also: സമരം ഒഴിപ്പിക്കാൻ പോലീസ് നീക്കം; കൂടുതൽ കർഷകർ അതിർത്തിയിലേക്ക്