തിരുവനന്തപുരം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ എസ്എഫ്ഐയിൽ അച്ചടക്ക നടപടിയുണ്ടാകും. എസ്എഫ്ഐ സംസ്‌ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടി. മറുപടി ലഭിക്കുന്നതിന് അനുസരിച്ച് കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സംസ്‌ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്.
അതേസമയം, അക്രമത്തോട് ഒരു തരത്തിലും യോജിക്കുന്നില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. അക്രമത്തെ ശക്‌തമായ ഭാഷയിൽ അപലപിക്കുന്നു. നടക്കാൻ പാടില്ലാത്ത സംഭവമാണുണ്ടായത്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങൾ അതിക്രമത്തിലേക്ക് കടക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്‌ഐ നടത്തിയ അതിക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയനും ശക്‌തമായി അപലപിച്ചിരുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്ക് എതിരെ ശക്‌തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും പറഞ്ഞു. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ഡെൽഹിയിലും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഹുൽ ഒരു എംപി മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു.
Most Read: മരത്തിലെ പൂക്കളും കായ്‌കളും തണ്ടുകളും എടുത്തുമാറ്റാം, പക്ഷെ വേരറുക്കാൻ കഴിയില്ല; വിമതരോട് ഉദ്ധവ്