മട്ടന്നൂർ: കോവിഡ് പരിശോധനാ കേന്ദ്രത്തിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടി. ക്ഷേത്രകവർച്ചാ കേസുകളിൽ പിടിയിലായി റിമാൻഡിലായിരുന്ന പ്രതിയെയാണ് പിടികൂടിയത്. വെള്ളിയാഴ്‌ച ഉച്ചക്ക് ഒരുമണിയോടെ മട്ടന്നൂർ സർക്കാർ യുപി സ്‌കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് പരിശോധനാ കേന്ദ്രത്തിലാണ് സംഭവം. പ്രതിയെ പിടികൂടുന്നതിനിടെ വീണ് രണ്ട് പോലീസുകാർക്ക് പരിക്കേറ്റു.
മട്ടന്നൂർ മേഖലയിൽ ക്ഷേത്രങ്ങളിൽ കവർച്ച നടത്തി വരുന്നതിനിടെ പിടിയിലായി റിമാൻഡിൽ കഴിയുന്ന സുദേവൻ, പാട്യം പത്തായക്കുന്ന് സ്വദേശി ഋതിക് എന്നിവരെയാണ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയത്. പ്രതികളെ കോവിഡ് പരിശോധന നടത്താനായി കേന്ദ്രത്തിൽ കൊണ്ടുവന്നപ്പോളാണ് ഋതിക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്.
പ്രതിയെ പിടികൂടുന്നതിനിടെ സിവിൽ പോലീസ് ഓഫീസർമാരായ വൈശാഖ്, ശ്രീവിൻ എന്നിവർക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇരുവരും മട്ടന്നൂർ സർക്കാർ ആശുപത്രിയിൽ ചികിൽസ തേടി.
മണ്ണോറയിലെ മഹാദളം മുച്ചിലോട്ട് ഭഗവതിക്ഷേത്രം, പോർക്കലി ഭഗവതി ക്ഷേത്രം, എളന്നൂർ അയ്യപ്പക്ഷേത്രം, കാഞ്ഞിരമണ്ണ് ക്ഷേത്രം, കല്ലൂർ ക്ഷേത്രം എന്നിവിടങ്ങളിൽ മോഷണം നടത്തിയത് ഇവരാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
Read also: വിലക്കയറ്റം ഇന്ധന ഉപഭോഗം കുറച്ചു; റിപ്പോർട്