ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിനെതിരെ കർഷകർ നടത്തുന്ന ഡെൽഹി ചലോ മാർച്ച് ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു. സർവ സന്നാഹവുമൊരുക്കി ഭരണകൂടവും പോലീസും തടയാൻ ശ്രമിക്കുമ്പോഴും കൂടുതൽ ശക്‌തിയാർജിച്ച് കർഷകർ മുന്നോട്ട് പോകുന്ന കാഴ്‌ചയാണ് രാജ്യം കാണുന്നത്. ഇന്ന് കൂടുതൽ കർഷകർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മാർച്ചിൽ അണിചേരും.
ഡെൽഹി-ഹരിയാന അതിര്‍ത്തിയിൽ ഇപ്പോഴും സംഘര്‍ഷാവസ്‌ഥ തുടരുകയാണ്. വടക്കൻ ഡെൽഹിയിലെ ബുറാഡിയിൽ സമരത്തിന് സ്‌ഥലം നൽകാമെന്ന പോലീസ് നിർദേശം അംഗീകരിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ഇന്നലെ ഡെൽഹിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ ജന്തര്‍മന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് അനുമതി വേണമെന്ന നിലപാടിൽ ഉറച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ഇപ്പോഴും ഡെൽഹി-ഹരിയാന അതിര്‍ത്തിയിൽ തുടരുകയാണ്.
കർഷക മാർച്ചിന്റെ ഒന്നാം ദിനം മുതൽ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള പോലീസിന്റെ ശ്രമം സംഘർഷാവസ്‌ഥയിലേക്ക് നയിച്ചിരുന്നു. കണ്ണീർ വാതകവും ജലപീരങ്കിയും ഗ്രനേഡും ഉളപ്പടെയുള്ളവ പ്രയോഗിച്ചും അതിർത്തികൾ അടച്ചുമാണ് പോലീസ് കർഷക മാർച്ചിനെ നേരിടുന്നത്. മാർച്ചിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗം പേരും 70 വയസ് കഴിഞ്ഞവരാണ്. ഇവർക്ക് നേരെയാണ് പോലീസ് കണ്ണീർവാതകവും ഗ്രനേഡുമെല്ലാം പ്രയോഗിക്കുന്നത്. നേതാക്കൾ അടക്കം നൂറുകണക്കിന് കർഷകരെ അറസ്‌റ്റ് ചെയ്‌തു. കർഷകരെ കൂട്ടത്തോടെ അറസ്‌റ്റ് ചെയ്യാൻ ഒടുക്കം സ്‌റ്റേഡിയങ്ങൾ താൽക്കാലിക ജയിലാക്കി മാറ്റണമെന്ന ആവശ്യം പോലും പോലീസ് ഡെൽഹി സർക്കാരിന് മുന്നിൽവെക്കുന്ന സ്‌ഥിതിയുണ്ടായി.
അടിച്ചമർത്തലുകൾ വകവെക്കാതെ കർഷകർ തീരുമാനത്തിൽ ഉറച്ചു നിന്നതോടെ ചർച്ചയാകാമെന്ന പ്രതികരണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് വന്നു. സമരം അവസാനിപ്പിക്കണമെന്നും ഡിസംബർ മൂന്നിന് ചർച്ച നടത്താമെന്നുമാണ് കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചത്. എന്നാൽ നിയമം പിൻവലിക്കാതെ ഇനി സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ.
Kerala News: ‘വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയര്‍’ പുരസ്‌കാരം ആരോഗ്യമന്ത്രി കെകെ ശൈലജക്ക്