ന്യൂഡെല്‍ഹി: ഇന്ത്യയിൽ കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗം പോലെ അതിരൂക്ഷമാവാന്‍ സാധ്യത കുറവാണെന്ന് പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐസിഎംആര്‍) ഇംപീരിയല്‍ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തിലാണ് ഇത് വ്യക്‌തമാക്കിയത്.
ഒരാളില്‍ നിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത ഉണ്ടായാലേ ഇനി ഒരു തരംഗമുണ്ടാവൂ. നേരത്തേ രോഗമുണ്ടായപ്പോള്‍ ലഭിച്ച പ്രതിരോധ ശേഷി മുഴുവനായും നശിക്കുന്ന സാഹചര്യത്തിലേ പുതിയ വകഭേദം തരംഗത്തിന് കാരണമാകൂ എന്നും പഠനത്തില്‍ പറയുന്നു.
ഇന്ത്യയില്‍ രണ്ടാം തരംഗത്തിൽ രോഗവ്യാപനം കൂടുതല്‍ നടന്നതിനാല്‍ ഇനി ഒരു തരംഗം ഉണ്ടാവുകയാണെങ്കില്‍ തന്നെ അത് രണ്ടാമത്തേതു പോലെ അതിതീവ്രമാകാന്‍ സാധ്യതയില്ല എന്നാണ് പഠനം പറയുന്നത്. ഊര്‍ജിതമായി നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് ഭാവിയിലെ തരംഗത്തിന്റെ കാഠിന്യം കുറയ്‌ക്കും.
2020 ജനുവരി അവസാനമാണ് ഇന്ത്യയില്‍ കോവിഡ് തുടങ്ങിയത്. സെപ്റ്റംബറില്‍ ഒന്നാം തരംഗം അതിന്റെ ഉച്ചസ്‌ഥായിയിലെത്തി. രണ്ടാം തരംഗം 2021 ഫെബ്രുവരി പകുതിയോടെയാണ് ആരംഭിച്ചത്. തരംഗത്തിന്റെ കഠിന്യാവസ്‌ഥ കുറഞ്ഞെങ്കിലും ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഐസിഎംആര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
രണ്ടാം തരംഗത്തിനിടയിലാണ് വൈറസിന് തീവ്രതയേറിയ വകഭേദങ്ങള്‍ ഉണ്ടായത്. അതേസമയം യുഎസ്എ, യുകെ എന്നിവിടങ്ങളില്‍ മൂന്നാംതരംഗം ഇതിനകം തുടങ്ങി കഴിഞ്ഞു.
Kerala News: കോഴക്കേസ്; ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു