തിരുവനന്തപുരം: തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ മരിച്ച സുരേഷിന്റെ പത്തോളജിക്കൽ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഹൃദയാഘാതത്തിന്റെ കാരണം മനസിലാക്കാനാണ് പത്തോളജിക്കൽ പരിശോധന നടത്തിയത്. മരണകാരണം ഹൃദയാഘാതം തന്നെയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു. മർദ്ദനമാണ് മരണ കാരണമെന്നാണ് പത്തോളജിക്കൽ പരിശോധനാ റിപ്പോർട്ടെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറും.
കഴിഞ്ഞ ദിവസം ജഡ്‌ജിക്കുന്നിലെത്തിയ ദമ്പതികളെ ആക്രമിച്ചതിന് അഞ്ച് പേരെ തിരുവല്ലം പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. ഇതിലെ ഒരു പ്രതിയായ സുരേഷാണ് തിങ്കളാഴ്‌ച സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചതെന്നാണ് പോലീസ് പറഞ്ഞിരുന്നത്.
എന്നാൽ കസ്‌റ്റഡി മരണമാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് സുരേഷിന്റെ ബന്ധുക്കളും നാട്ടുകാരും. ആരോപണത്തിന്റെ അടിസ്‌ഥാനത്തിൽ സബ് കളക്‌ടർ അന്വേഷണത്തിനും നിർദ്ദേശിച്ചിരുന്നു. രേഖാമൂലം പരാതി ലഭിച്ചാൽ വിശദമായ അന്വേഷണം നടത്താമെന്നാണ് പോലീസ് കംപ്ളയിന്റ് അതോറിറ്റിയുടെ നിലപാട്.
Most Read: നവീനിന്റെ മൃതദേഹം രാജ്യത്ത് എത്തിക്കും; കേന്ദ്രസർക്കാർ