തിരുവനന്തപുരം: വട്ടപ്പാറയിൽ നിന്ന് ഇന്നലെ മുതൽ കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. കന്യാകുമാരിയിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികൾ തന്നെയാണ് കന്യാകുമാരിയിലാണ് ഉള്ളതെന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചത്. തുടർന്ന് കന്യാകുമാരിയിലെത്തി കുട്ടികളെ തിരികെയെത്തിച്ചു. എന്നാൽ, കുട്ടികൾ എങ്ങനെ ഇവിടെ എത്തിയെന്നോ, എന്തിനു പോയെന്നോ എന്നതിനെ കുറിച്ചൊന്നും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
വട്ടപ്പാറ എൽഎംഎസ് സ്‌കൂൾ വിദ്യാർഥികളായ സിദ്ധാർഥ്, ആദിത്യൻ, രഞ്‌ജിത് എന്നിവരെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് മൂവരും വീടുകളിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ഇവർ സ്‌കൂളിലെത്തിയില്ല. വഴിയിൽ വെച്ച് സ്‌കൂൾ യൂണിഫോം മാറ്റി മറ്റൊരു വസ്‌ത്രം ധരിച്ചു മൂവരും നെടുമങ്ങാട് ഭാഗത്തേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു.
രാത്രി വൈകിയും കുട്ടികൾ മടങ്ങി വരാതിരുന്നതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. കുട്ടികൾ വട്ടപ്പാറ ബസ് സ്‌റ്റാൻഡിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് രാത്രി വൈകി കുട്ടികൾ തന്നെ കന്യാകുമാരിയിൽ ഉണ്ടെന്ന് പോലീസിനെ വിളിച്ചറിയിച്ചത്.
അതേസമയം, കൊല്ലം ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിനായുള്ള അന്വേഷണം ജില്ലക്ക് പുറത്തേക്കും വ്യാപിപ്പിച്ചു പോലീസ്. പ്രതികൾക്കായി ജില്ലയിലെ പാരിപ്പള്ളി, ചാത്തന്നൂർ, പരവൂർ, ചിറക്കര ഭാഗങ്ങളിൽണ്ടി തിരച്ചിൽ നടത്തുന്നതിനൊപ്പമാണ് സമീപ ജില്ലകളിലും അന്വേഷിക്കുന്നത്. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലർ അയൽ ജില്ലകളിൽ കേന്ദ്രീകരിച്ചു നടത്തിയ ഇടപാടുകൾ സംബന്ധിച്ചാണ് അന്വേഷണം.
ഓയൂരിൽ നിന്ന് കുട്ടിയുമായി കാറിൽ പത്ത് കിലോമീറ്റർ അകലെ ചാത്തന്നൂരിനടുത്തേക്ക് എത്തുന്ന പ്രതികളുടെ മുഖം വ്യക്‌തമാകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ ഈ ദൃശ്യങ്ങൾ നിർണായകമാണ്. പ്രതികൾ ഉപയോഗിച്ച കാറിന്റെ നമ്പർ പ്‌ളേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് നിർമിച്ചു നൽകിയവർക്കായും തിരച്ചിൽ തുടങ്ങി.
Most Read| ‘രണ്ടു വർഷമായി ഗവർണർ എന്തെടുക്കുവായിരുന്നു’; രൂക്ഷ വിമർശനവുമായി സുപ്രീം കോടതി