ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആദായനികുതി വകുപ്പിൽ നിന്ന് കോൺഗ്രസ് പാർട്ടിക്ക് മൂന്ന് ദിവസത്തിനുള്ളിൽ ലഭിച്ചത് 3567 കോടി രൂപ അടക്കാനുള്ള മൂന്ന് നോട്ടീസുകൾ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ സമ്മർദ്ദത്തിലാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് കോൺഗ്രസിന്റെ വാദം.
‘മൂന്ന് ദിവസം കൊണ്ട് 3567.3 കോടിയുടെ മൂന്ന് നോട്ടീസുകളാണ് കോൺഗ്രസിന് ലഭിച്ചത്. കോൺഗ്രസ് അക്കൗണ്ടിൽ നിന്ന് 135 കോടിരൂപ പിടിച്ചെടുത്തതിന് പുറമെയാണിത്. കോൺഗ്രസ് മുക്‌ത ഭാരതമെന്ന ബിജെപി ലക്ഷ്യത്തിന് കുടപിടിക്കുന്ന, കൂറോടെ പിന്തുണയ്‌ക്കുന്ന ഉദ്യോഗസ്‌ഥരോട് ബിജെപി നന്ദി പറയണം’- കോൺഗ്രസ് എംപിയും അഭിഭാഷകനുമായ വിവേക് തൻഖ പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കോൺഗ്രസിനെ ദുർബലപ്പെടുത്തുന്നതിന് വേണ്ടി ബിജെപി സ്വീകരിച്ചിരിക്കുന്ന നടപടി തിരഞ്ഞെടുപ്പിന്റെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നോട്ടീസിന് പുറമെ, കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ നിന്ന് 135 കോടി രൂപ പിടിച്ചെടുത്ത നടപടിക്കെതിരെ പാർട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്.
2018-19 വർഷത്തെ ആദായനികുതി റിട്ടേൺ താമസിപ്പിച്ചതിന് പിഴയടക്കമാണ് 135 കോടി രൂപ പിടിച്ചെടുത്തത്. 1993-94ൽ 54 കോടി, 2014-15ൽ 663.05 കോടി, 2015-16ൽ 663.89 കോടി, 2016-17ൽ 182 കോടി, 2017-18ൽ 179 കോടി, 2018-19ൽ 918 കോടി, 2019-20ൽ 490 കോടി എന്നിങ്ങനെയാണ് കോൺഗ്രസിന് നോട്ടീസ് നൽകിയിരിക്കുന്നത്.
അതിനിടെ, 1994-95 സാമ്പത്തിക വർഷത്തിലെ ആദായനികുതി കുടിശികയായ 53 കോടി രൂപ അടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹരജി നൽകിയിരുന്നു. അടുത്തിടെ വീണ്ടും നോട്ടീസ് ലഭിച്ചതോടെ എല്ലാ നോട്ടീസുകളും ഒരുമിച്ച് സുപ്രീം കോടതിയിൽ എത്തിക്കാനാണ് കോൺഗ്രസ് നീക്കം.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!