കൊച്ചി: പ്രാർഥനകൾ സഫലമായി, തൃക്കാക്കരയിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ ആയിരുന്ന മൂന്ന് വയസുകാരി ആശുപത്രി വിട്ടു. ശിശുക്ഷേമ സമിതിയുടെ മേൽനോട്ടത്തിൽ കുഞ്ഞിന് തിരുവനന്തപുരത്ത് തുടർചികിൽസ നൽകും. തിരുവനന്തപുരം ശ്രീചിത്രയിൽ ആകും തുടർചികിൽസ നടത്തുക.
കുട്ടിയുടെ പിതാവിന്റെ ആവശ്യം പരിഗണിച്ചാണ് സിഡബ്ള്യുസിയുടെ തീരുമാനം. മേൽനോട്ടം തിരുവനന്തപുരം സിഡബ്ള്യുസിക്ക് കൈമാറി. കുഞ്ഞിന്റെ മൂന്നാം ജൻമദിനമായ ഇന്ന് ആഘോഷവും നടത്തിയ ശേഷമാണ് ഡിസ്‌ചാർജ് ചെയ്‌തത്.
കഴിഞ്ഞ ഫെബ്രുവരി 20നാണ് തലയിലും ദേഹമാസകലവും ഗുരുതര പരിക്കുമായി മൂന്ന് വയസുകാരിയെ കോലഞ്ചേരിയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ മാതാവിന്റെ സംരക്ഷണയിൽ ഇരിക്കുമ്പോഴാണ് കുഞ്ഞിന് ഗുരുതര പരിക്കേൽക്കുന്നത്. എങ്ങനെയാണ് കുട്ടിക്ക് പരിക്കേറ്റതെന്നത് ഇതുവരെയും പോലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
പോലീസ് അന്വേഷണം നടക്കുകയാണ്. ഈ സാഹചര്യത്തിൽ കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണ ചുമതല പിതാവിന് നൽകി. പിതാവിന്റെ നിർദ്ദേശപ്രകാരമാണ് ശിശുക്ഷേമ സമിതി തുടർചികിൽസ തിരുവനന്തപുരത്താക്കിയത്. ആശുപത്രിയിൽ ജൻമദിനം ആഘോഷിച്ച ശേഷമായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാത്ര. തുടർചികിൽസക്ക് ശേഷം കുഞ്ഞിന്റെ സംരക്ഷണം ആർക്ക് കൈമാറണമെന്ന് ശിശുക്ഷേമ സമിതി തീരുമാനിക്കും.
Most Read: തകർച്ചയുടെ ദിനങ്ങൾക്ക് വിട; ഓഹരി വിപണിയിൽ മുന്നേറ്റം