തൃക്കാക്കര: തൃക്കാക്കരയിൽ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്‌തമാക്കി മുന്നണികൾ. നൂറു തികയ്‌ക്കാൻ എൽഡിഎഫും മണ്ഡലം നിലനിർത്താൻ യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എൻഡിഎയയും ഒട്ടും പിന്നിലല്ല, അട്ടിമറിയാണ് അവർ ലക്ഷ്യമിടുന്നത്. എറണാകുളത്തിന്റെ വികസനത്തിൽ ഇരുമുന്നണികളും ഒരു പോലെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. വാഹന പ്രചാരണം തുടങ്ങിയെങ്കിലും സ്‌ഥാനാർഥികൾ വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. പ്രചാരണം കൊഴുപ്പിക്കാൻ മുന്നണികൾ നേതാക്കളെ മുഴുവൻ തൃക്കാക്കരയിൽ വിന്യസിച്ചിട്ടുണ്ട്.
ജോ ജോസഫിന്റെ പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്, മണ്ഡലത്തിലുള്ള ഭൂരിഭാഗം മന്ത്രിമാരും വീടുകയറിയാണ് വോട്ട് തേടുന്നത്. എംഎൽഎമാർക്കും മുതിർന്ന നേതാക്കൾക്കും ബൂത്തുകളുടെ ചുമതലയും നൽകിയിട്ടുണ്ട്. രണ്ടാം പിണറായി സർക്കാറിന് കരുത്തുപകരാൻ തൃക്കാക്കര വേണമെന്നാണ് എൽഡിഎഫ് പറയുന്നത്. ഭരണ നേട്ടമാണ് എൽഡിഎഫിന്റെ പ്രധാന പ്രചാരണ ആയുധം.
സിൽവർ ലൈനിൽ പ്രചാരണം തുടങ്ങിയ യുഡിഎഫ് വികസനം പറഞ്ഞാണ് വോട്ട് തേടുന്നത്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമാണ് ഉമാ തോമസിന്റെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ആദ്യം പ്രചാരണത്തിനിറങ്ങിയ യുഡിഎഫ് സ്‌ഥാനാർഥി ഉമാ തോമസ് ഏറെ മുന്നിലാണെങ്കിലും എൽഡിഎഫ് സ്‌ഥാനാർഥി ജോ ജോസഫും ഒട്ടും പിന്നിലല്ല.
എൻഡിഎ സ്‌ഥാനാർഥി എ എൻ രാധാകൃഷ്‌ണനും ഓടി നടന്ന് വോട്ട് അഭ്യർഥിക്കുന്നുണ്ട്. തിരശ്ശീലക്ക് പിറകിലുള്ള പിണറായി വിജയൻ അങ്കത്തട്ടിലിറങ്ങുന്നതോടെ തൃക്കാക്കരയിലെ പോര് മുറുകും. അവസാന ലാപ്പിൽ മണ്ഡലം നിലനിർത്താൻ രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കളെ യുഡിഎഫ് ഇറക്കുമെന്നാണ് റിപ്പോർട്.
Most Read: വിമാനമിറങ്ങിയ ശേഷം കാണാതായ പ്രവാസി മരിച്ചു; ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ