കൊച്ചി: എറണാകുളം തൃക്കാക്കര നഗരസഭയിൽ 43 കൗൺസിലർമാർക്കും ഓണക്കോടിയും പണവും നൽകിയെന്ന ആരോപണത്തിൽ ചെയർപേഴ്‌സണെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. പണമടങ്ങിയ കവറുകൾ കൗൺസിലർമാർ നഗരസഭാ ചെയർപേഴ്‌സൺ അജിത തങ്കപ്പന് തിരിച്ചുനൽകുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. ഇത് പരാതിയുടെ കവറാണെന്നായിരുന്നു ചെയർപേഴ്‌സന്റെ വാദം. എന്നാൽ, പണം ലഭിച്ചുവെന്ന ഭരണകക്ഷി അംഗങ്ങളുടെ സ്‌ഥിരീകരണം തിരിച്ചടിയായി.
പണം സ്വീകരിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് കൗൺസിലർമാർ കവർ തിരികെ കൊടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കൂടാതെ ചെയർപേഴ്‌സൺ നൽകിയ പണത്തെ കുറിച്ച് ഹെൽത്ത് സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഷി ഉളളംപളളി ഇടത് കൗൺസിലർ ലിയ തങ്കച്ചനുമായി സംസാരിക്കുന്ന ശബ്‌ദസന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
ഭരണ, പ്രതിപക്ഷ വ്യത്യാസമില്ലാതെ 43 കൗൺസിലർമാർക്കും 15 ഓണക്കോടിയോടൊപ്പം 10,000 രൂപയും നഗരസഭാ അധ്യക്ഷ സമ്മാനമായി നൽകിയെന്നാണ് ആരോപണം. പണം കൈപ്പറ്റുന്നത് പന്തിയല്ലെന്ന് തോന്നിയ 18 കൗൺസിലർമാർ ഇത് തിരിച്ച് നൽകിയതോടെയാണ് വിവാദത്തിന് തുടക്കമായത്. പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ 18 കൗൺസിലർമാർ ചെയർപേഴ്‌സനെതിരെ വിജിലൻസിന് പരാതി നൽകുകയും ചെയ്‌തു.
നഗരസഭക്ക് ഇങ്ങനൊരു ഫണ്ടില്ലെന്നിരിക്കെ ഈ പണം എവിടെനിന്ന് വന്നുവെന്നാണ് അംഗങ്ങളുടെ സംശയം. നഗരസഭയിലെ അഴിമതി പണമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. അതേസമയം, സംഭവം വിവാദമായതോടെ ആരോപണങ്ങൾ തള്ളി നഗരസഭാ അധ്യക്ഷ അജിത തങ്കപ്പൻ രംഗത്തെത്തി. പണം നൽകിയിട്ടില്ലെന്നും പ്രതിപക്ഷ ഗൂഢാലോചനയാണ് നടക്കുന്നതെന്നും ആയിരുന്നു അജിതയുടെ വാദം. കൗൺസിലർമാർ പണം തിരികെ നൽകിയിട്ടില്ലെന്നും ഇവർ പറയുന്നു.
Also Read: കരിപ്പൂർ സ്വർണക്കടത്ത്; സൂഫിയാൻ അടക്കമുള്ളവരുടെ അറസ്‌റ്റിന് കോടതി അനുമതി