തൃശൂർ: ക്രൂരമർദ്ദനത്തിന് ഇരയായ റിമാൻഡ് പ്രതി അമ്പിളിക്കര കോവിഡ് സെന്ററിൽ വെച്ച് മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. കഞ്ചാവ് കേസിൽ അറസ്‌റ്റിലായ ഷമീർ മരിച്ചത് ക്രൂരമർദ്ദനം കാരണമാണെന്ന് ഡോക്‌ടർമാർ വ്യക്‌തമായിരുന്നു. ഇതിനേ തുടർന്ന് ജില്ലാ ജയിൽ സൂപ്രണ്ടിനേയും അസിസ്‌റ്റന്റ സൂപ്രണ്ടിനെയുമാണ് സസ്‌പെൻഡ് ചെയ്‌തത്. സംഭവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നതോടെ അമ്പിളിക്കര കോവിഡ് സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ഇവിടെയുള്ള തടവുകാരെ ജില്ലാ ജയിലിലേക്ക് മാറ്റും.
Also Read: റിമാന്റ് പ്രതിയുടെ മരണം; ഋഷിരാജ് സിംഗ് ഇന്ന് അമ്പിളിക്കല സന്ദര്‍ശിക്കും
ഇന്ന് രാവിലെ അമ്പിളിക്കര കോവിഡ് സെന്റർ ജയിൽ സന്ദർശിച്ച ഡിജിപി ഋഷിരാജ് സിങ് ജയിൽ ഉദ്യോഗസ്‌ഥരിൽ നിന്നും കൂട്ടുപ്രതികളിൽ നിന്നും വിശദമായ മൊഴിയെടുപ്പ് നടത്തിയിരുന്നു. ഷമീർ മർദ്ദനമേറ്റ് മരിച്ചതിന് പുറമേ മറ്റ് രണ്ട് പേർക്ക് കൂടി ഇവിടെ വെച്ച് മർദ്ദനമേറ്റു എന്ന് മൊഴിയെടുപ്പിലൂടെ വ്യക്‌തമായി. ഇതിനേ തുടർന്നാണ് അസിസ്‌റ്റന്റ സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്‌തത്. ഷമീറിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യക്‌തമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ ജയിൽ സൂപ്രണ്ടിനേയും സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
പ്രതിയുടെ മരണത്തിന് കാരണമാകുന്ന രീതിയില്‍ ഉദ്യോഗസ്‌ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് വിലയിരുത്തലെങ്കിലും ഉദ്യോഗസ്‌ഥര്‍ ഇയാളോട് മോശമായി പെരുമാറിയതായി ആണ് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണ്. അടുത്ത ദിവസങ്ങളിൽ ലഭിക്കുന്ന ഷമീറിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാകും തുടർനടപടികൾ സ്വീകരിക്കുക.