തൃശൂർ: തൃശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസ് ഉന്നതതല യോഗം ചേർന്നു. പൂരത്തിന് മുന്നോടിയായി നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്‌തമാക്കും. ഇതിനായി 5000 ത്തോളം പോലീസുകാരെ പൂര നാളുകളിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും വിന്യസിക്കാൻ പോലീസ് ഉന്നതതല യോഗത്തിൽ തീരുമാനമായി. മെയ് 10നാണ് തൃശൂർ പൂരം.
മുൻ വർഷങ്ങളിൽ ഏതാണ്ട് പത്ത് ലക്ഷത്തോളം ആളുകളാണ് പൂരനഗരിയിൽ എത്തിയിരുന്നത്. രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം പൂരം നടക്കുമ്പോൾ 40 ശതമാനം അധികം ആളുകൾ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്. ഇത് കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹങ്ങളാണ് പോലീസ് ഒരുക്കുന്നത്. പൂര നാളുകളിൽ തിരക്ക് കൂടുന്ന ഇടങ്ങളിലെല്ലാം പോലീസിനെ വിന്യസിക്കും.
പൂരനാളുകളിൽ സ്വരാജ് റൗണ്ടിൽ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന റോഡുകളിൽ എല്ലാം ബാരിക്കേഡ് സ്‌ഥാപിക്കും. തൃശൂർ റൗഡിലെ അപകടനിലയിലുള്ള കെട്ടിടങ്ങളിൽ പൂരം കാണാൻ ആളുകൾ കയറി നിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. അത്തരം ഇടങ്ങളിൽ പോലീസ് സുരക്ഷയും ഉറപ്പാക്കും. റൗഡിലെ പെട്രോൾ പമ്പുകൾ പൂരം ദിവസങ്ങളിൽ പ്രവർത്തിക്കരുതെന്നും നിർദ്ദേശമുണ്ട്.
ഇത്തവണയും തൃശൂർ പൂരം കോവിഡ് നിയന്ത്രണങ്ങളില്ലാതെ പൂർവാധികം ഭംഗിയോടെ നടത്തുമെന്ന് ദേവസ്വം മന്ത്രി ആർ രാധാകൃഷ്‌ണൻ വ്യക്‌തമാക്കിയിരുന്നു. ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. പൂരം ഭംഗിയായി നടത്താൻ സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു.
Most Read: എഎ റഹിം എംപിക്ക് കോടതിയുടെ അറസ്‌റ്റ് വാറണ്ട്