വയനാട്: സുൽത്താൻ ബത്തേരിക്കടുത്ത് ജനവാസ മേഖലയിലെ കുഴിയിൽ വീണ കടുവാ കുഞ്ഞിനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ബത്തേരി മന്ദംകൊല്ലിയിലെ ആഴമുള്ള കുഴിയിൽ ആറുമാസം പ്രായമായ പെൺകടുവ അകപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഉന്നത വനംവകുപ്പ് സംഘം സ്‌ഥലത്തെത്തി.
ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിൽ കടുവയെ മയക്കുവെടി വെച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ബത്തേരി ഫോറസ്‌റ്റ് സ്‌റ്റേഷനിൽ എത്തിച്ച് കടുവക്ക് ചികിൽസ നൽകി. കടുവക്ക് കാര്യമായ പരിക്കുകൾ ഇല്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരീം അറിയിച്ചു. അതേസമയം, അമ്മ കടുവയെ കണ്ടെത്തി കുഞ്ഞിനെ വനത്തിൽ തിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു.
ആറുമാസം പ്രായമായ കടുവയുടെ അമ്മ മന്ദംകൊല്ലിയിലെ വനമേഖലയിൽ തന്നെ ഉണ്ടാകുമെന്നാണ് വനംവകുപ്പിന്റെ നിഗമനം. മന്ദംകൊല്ലിയിൽ ഒരു വർഷം മുൻപ് മൃഗങ്ങളെ കൊന്ന കടുവയെ കൂട് വെച്ച് പിടികൂടിയിരുന്നു. വേനൽ കനത്തതോടെ കർണാടകയിലെ വനമേഖലയിൽ നിന്ന് വയനാട് വന്യജീവി സങ്കേതത്തിലേക്ക് കടുവകൾ കൂട്ടത്തോടെ എത്തുന്ന സമയമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Most Read: സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമെന്ന് സ്വപ്‌ന; എച്ച്‌ആർഡിഎസ് ഇന്ത്യയിൽ ചുമതലയേറ്റു