മലപ്പുറം: കുറ്റിപ്പുറത്ത് കണ്ടെത്തിയ ലഹരി വസ്‌തുക്കൾ നിർമിക്കുന്ന ഫാക്‌ടറി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം. ഫാക്‌ടറിക്ക് പിന്നിൽ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഓടിരക്ഷപ്പെട്ട ജീവനക്കാർ ഉടൻ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
എടച്ചലം കുന്നുംപുറത്താണ് നിരോധിത പുകയില ഉൽപന്നങ്ങൾ നിർമിക്കുന്ന ഫാക്‌ടറി കണ്ടെത്തിയത്. ഇവിടെ നിർമിക്കുന്ന ലഹരി വസ്‌തുക്കൾ അയൽ ജില്ലകളിലേക്ക് ഉൾപ്പടെ എത്തിച്ച് നൽകുന്നതായി പോലീസ് പറഞ്ഞു.
ജില്ലയിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന വ്യാപകമായി നടക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പോലീസ് പരിശോധന ആരംഭിച്ചത്. രണ്ടുമാസം മുൻപ് വേങ്ങരയിൽ ഇത്തരത്തിൽ ലഹരി നിർമാണ ഫാക്‌ടറി കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് ഫാക്‌ടറി സീൽ ചെയ്യുകയായിരുന്നു.
എങ്കിലും ജില്ലയിൽ ലഹരി വിപണിയിൽ എത്തുന്നത് തടയാനായില്ല. തുടർന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുന്നതിനിടെ നാട്ടുകാരാണ് കുറ്റിപ്പുറത്തെ ഫാക്‌ടറി കണ്ടെത്തിയത്. പുകയില ഉൽപന്നങ്ങളുടെ ലോഡ് വരുന്ന സമയത്ത് നാട്ടുകാർ ലോറി തടഞ്ഞുവെക്കുകയും ചെയ്‌തു.
പോലീസ് സ്‌ഥലത്ത് എത്തുമ്പോഴേക്കും ഫാക്‌ടറിയിൽ ഉണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപെട്ടു. പട്ടാമ്പി കുന്നത്ത് തൊടിയിൽ മുഹമ്മദ് എന്നയാൾ വാടകക്ക് എടുത്തതാണ് ഈ കെട്ടിടമെന്ന് പോലീസ് പറയുന്നു. ഇവിടെ നിന്ന് ലഹരി വസ്‌തുക്കളും ഉപകരണങ്ങളും വാഹനങ്ങളും കുറ്റിപ്പുറം പോലീസ് പിടിച്ചെടുത്തു.
Also Read: വിനീതയുടെ മാല പണയംവെച്ചു; പ്രതി കൊടുംകുറ്റവാളി, തെളിവെടുപ്പ് നടത്തി