ടോക്യോ: ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ് ടോക്യോയിൽ. നീണ്ട 36 വർഷത്തെ കാത്തിരിപ്പിന് ശേഷം റിയോ ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടിയ ഇന്ത്യ ഇക്കുറി തുടർച്ചയായ തങ്ങളുടെ രണ്ടാം ഒളിമ്പിക്‌സിന് ഇറങ്ങുമ്പോൾ ചരിത്രം മാറ്റിയെഴുതുകയാണ്.
റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ന് ഒയി ഹോക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മൽസരത്തിൽ ലോക ഒന്നാം നമ്പർ ടീമായ നെതര്‍ലന്‍ഡിനെ നേരിടും. റിയോയിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം, ഇന്ത്യന്‍ ടീം ശക്‌തരുടെ സംഘമായി വളര്‍ന്നു കഴിഞ്ഞു.
2016 ഏഷ്യന്‍ ചാമ്പ്യൻസ് ട്രോഫി, 2017 ഏഷ്യാ കപ്പ് യോഗ്യത, 2018 ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍, 2018ലെ വനിതാ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനൽ പ്രവേശനം എന്നിവയിലൂടെ ടീം അവരുടെ കരുത്ത് തെളിയിച്ചതാണ്.
നേരത്തെ എഫ്‌ഐഎച്ച് വനിതാ സീരീസ് ഫൈനലില്‍ ടീം ജപ്പാനെ 3-1ന് തോല്‍പ്പിച്ച് സ്വര്‍ണം നേടിയിരുന്നു. ഒളിമ്പിക് യോഗ്യത നേടാന്‍ യുഎസിനെ പരാജയപ്പെടുത്തിയ ടീം എഫ്‌ഐഎച്ച് ഹോക്കി ഒളിമ്പിക് ക്വാളിഫയേഴ്‌സ് 2019ലും മികച്ച പ്രകടനങ്ങളാണ് നടത്തിയത്. ഇന്ന് ഇന്ത്യൻ സമയം വൈകീട്ട് 5.15നാണ് മൽസരം ആരംഭിക്കുന്നത്.
Read Also: മികച്ച നേട്ടവുമായി സിഎസ്‌ബി ബാങ്ക്; അറ്റാദായം 61 കോടി