മുംബൈ: മഹാരാഷ്‍ട്രയിലെ ഒമൈക്രോൺ വ്യാപനം രാജ്യത്ത് ആശങ്ക സൃഷ്‌ടിക്കുന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ഒമൈക്രോൺ കേസുകളിൽ പകുതിയും മഹാരാഷ്‍ട്രയിലാണ്. കഴിഞ്ഞ ദിവസം രണ്ട് പേർക്ക് കൂടി രോഗബാധ സ്‌ഥിരീകരിച്ചതോടെ സംസ്‌ഥാനത്തെ ആകെ കേസുകളുടെ എണ്ണം 20 ആയി.
വിദേശ യാത്രാ പശ്‌ചാത്തലമുള്ള രണ്ട് പേർക്കാണ് കഴിഞ്ഞ ദിവസം ഒമൈക്രോൺ റിപ്പോർട് ചെയ്‌തത്. ഒമൈക്രോൺ കൂടുതൽ റിപ്പോർട് ചെയ്യുന്നതിനാൽ പരിശോധന വർധിപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് സാവചര്യം സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതുവരെ വിവിധ സംസ്‌ഥാനങ്ങളിലായി രാജ്യത്ത് 41 ഒമൈക്രോൺ കേസുകളാണ് റിപ്പോർട് ചെയ്‌തത്.
അതേസമയം, കേരളത്തിൽ ഒമൈക്രോൺ സ്‌ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രത ശക്‌തമാക്കിയിട്ടുണ്ട്. രോഗബാധിതനായ എറണാകുളം സ്വദേശിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും സമ്പർക്കത്തിൽ വന്ന ബന്ധുക്കളുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭ്യമാകുമെന്നും അധികൃതർ അറിയിച്ചു.
യുകെയിൽ നിന്ന് അബുദാബി വഴി കൊച്ചിയിലെത്തിയ എറണാകുളം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഒമൈക്രോൺ സ്‌ഥിരീകരിച്ചത്. ഇത്തിഹാദ് വിമാനത്തിൽ ആറാം തിയതിയാണ് യുവാവ് നെടുമ്പാശേരിയിലെത്തിയത്. ആദ്യ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും രോഗലക്ഷണങ്ങൾ കണ്ടതോടെ വീണ്ടും നടത്തിയ പരിശോധനയിൽ പോസിറ്റീവായി. തുടർന്നാണ് ഒമൈക്രോൺ ജനിതക ശ്രേണി പരിശോധന നടത്തിയത്. രോഗിയുമായി സമ്പർക്കം പുലർത്തിയ ഭാര്യയും അമ്മയും കോവിഡ് പോസിറ്റീവാണ്. ഇവർ നിലവിൽ ഐസൊലേഷനിലാണ്.
Most Read: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പുനഃക്രമീകരിച്ചു; പാൽ വിതരണം ഒരു ദിവസം മാത്രം